യുപിയിലെ 76 ശതമാനം സ്‌കൂൾ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്‌നങ്ങൾ

ഉത്തർപ്രദേശിലെ 76 ശതമാനം സ്‌കൂൾ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സർവ്വേ. സംസ്ഥാനത്തെ 9 ജില്ലകളിലായി 3114 വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിലാണ് കുട്ടികൾ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തിയത്. ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയുന്നു.

ഡോ. എസ് ഹൈദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഖ്‌നൗവടക്കമുള്ള ജില്ലകളിൽ സർവേ നടത്തിയത് ശരീരഭാരസൂചിക, കായിക ക്ഷമത, ശാരീരിക പ്രവർത്തനം തുടങ്ങിയവയാണ് സംഘം പരിശോധിച്ചത്. സ്‌കൂളുകളിൽ കരിക്കുലത്തിന്റെ ഭാഗമായി തന്നെ ആരോഗ്യ പരിശോധന നടത്തണമെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യുന്നതായി ഡോ. ഹൈദർ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ തുടർനടപടികൾ ചെയ്യാനുമായി ഓരോ കുട്ടികൾക്കും അക്കാദമിക് റിപ്പോർട്ട് കാർഡിനൊപ്പം ആരോഗ്യ കാർഡ് നൽകണമെന്നും ഡോ. ഹൈദർ നിർദേശിച്ചു.

47 ശതമാനം കുട്ടികളുടെ ബോഡി മാസ് ഇൻഡക്‌സും ആരോഗ്യകരമായ പരിധിക്കപ്പുറമാണെന്ന് പഠനത്തിൽ കണ്ടെത്തി. 59 ശതമാനം കുട്ടികൾക്കും കാഴ്ചാ പ്രശ്‌നങ്ങളടക്കമുള്ള നേത്ര രോഗങ്ങളുണ്ടെന്നും സർവ്വേ കണ്ടെത്തി. 52 ശതമാനം പേർക്ക് പല്ലുകൾക്കും വായക്കും അസുഖമുണ്ടെന്നും പഠനത്തിൽ വ്യക്തമായി. അസുഖങ്ങൾ ജീവഹാനി വരുത്തുന്നതിന് മുമ്പേ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 20 വിദഗ്ധരടങ്ങിയ സംഘം സർവ്വേ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here