കുതിച്ചുയർന്ന് നൈസാ‌‌‌ർ: നാസ – ഐഎസ്ആർഒ സംയുക്ത ദൗത്യം വിജയകരമായി വിക്ഷേപിച്ചു

NISAR Satellite

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യം നൈസാ‌‌‌ർ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപ​ഗ്രഹം വിക്ഷേപിച്ചത്. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും ദുരന്ത നിവാരണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും നൈസാര്‍ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.

5.40ന് ജിഎസ്എൽവി എഫ്16 റോക്കറ്റിലേറിയാണ് നൈസാര്‍ ചരിത്രത്തിലേക്ക് കുതിച്ചത്. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്നുളള ആദ്യ വിക്ഷേപണ ദൗത്യമാണിത്. നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ്’ എന്നാണ് നൈസാറിന്റെ പൂ‌ർണ രൂപം. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം എന്ന പ്രത്യേകതയും നൈസാറിനുണ്ട്. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും ഭൂമിയെ മൊത്തമായും സ്‌കാന്‍ ചെയ്യും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്‌മമായി പകര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ഇരട്ട റഡാറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ALSO READ – കന്യാസ്ത്രീകളുടെ അറസ്റ്റ്; വായ മൂടിക്കെട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തി കത്തോലിക്കാ ഫോറം

ഉരുൾപ്പൊട്ടലും, മണ്ണിടിച്ചിലും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം നൈസാറിന്‍റെ റഡാറിൽ കൃത്യമായി പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പുമെല്ലാം റഡാറുകള്‍ പക‌ർത്തും. കാട്ടുതീയും മഞ്ഞുപാളികളിലെ മാറ്റവും ഹിമാനികളുടെ ചലനവും മണ്ണിന്‍റെ ഈ‌ർപ്പവും വിളകളുടെ വളർച്ചയുമെല്ലാം നിരീക്ഷിക്കാനും ഉപഗ്രഹത്തിന് കഴിയും. ഇവ പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ അതിസൂക്ഷ്‌മമായി പകര്‍ത്തും. ഉപ​ഗ്രഹം ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ലഭ്യമാകും. ഐഎസ്ആര്‍ഒ ഇതുവരെ നിര്‍മ്മിച്ചിട്ടുളളതില്‍ വെച്ച് ഏറ്റവും ചെലവേറിയ കൃത്രിമ ഉപഗ്രഹമാണ് നൈസാര്‍. 13,000 കോടി രൂപയ്ക്ക് മുകളിലാണ് നൈസാര്‍ ഉപഗ്രഹത്തിന്‍റെ ആകെ ചെലവ്. 2,400 കിലോഗ്രാമാണ് ഈ സാറ്റ്‌ലൈറ്റിന്‍റെ ഭാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News