
ജനങ്ങൾക്ക് വേണ്ടി ജനങ്ങളോടൊപ്പം പോരാടിയ പോരാളി എന്നും അമരനായിരിക്കും. വി എസ് എന്ന രണ്ടക്ഷരം കേരളചരിത്രത്തിൽ മായാത്ത ലിപികളാൽ എന്നും ആലേഖനം ചെയ്യപ്പെട്ടിരിക്കും. ജനങ്ങൾ നേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിൽ നിന്ന് പോരാടിയ പോരാളിയുടെ പേരിൽ പശ്ചിമഘട്ടത്തിൽ ഒരു കുഞ്ഞ് ചെടിയുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തിനായി, മൂന്നാറിലെ മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി എസ് എന്ന നേതാവിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിന് ആദരവായാണ് ഒരു സംഘം മലയാളി ഗവേഷകർ കണ്ടെത്തിയ ചെടിക്ക് വി എസിന്റെ പേര് നൽകിയിരിക്കുന്നത്. ജനമനസിൽ മായാതെ നിൽക്കുന്ന ആ രണ്ടക്ഷരം ശാസ്ത്രലോകത്തും എന്നും നിലനിൽക്കും.
Also Read: സമരാഗ്നിയില്‍ ജ്വലിച്ച വി എസ്; കേരള ചരിത്രത്തില്‍ മായാത്ത രണ്ടക്ഷരം
ഇമ്പേഷ്യൻസ് അച്യുതാനന്ദനി (Impatiens achudanandanii) എന്നാണ് 2021-ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ (PhytoKeys)-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ലോകത്തിന് പരിചയപ്പെടുത്തിയ ഈ ചെടിക്ക് പേര് നൽകിയിരിക്കുന്നത്. പുതിയ ഇനം കാശിത്തുമ്പയാണ് ഇത്.
“പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തനിമ നിലനിർത്താൻ, പ്രത്യേകിച്ച് മതികെട്ടാൻ ചോലയുടെ സംരക്ഷണത്തിനായി മുൻകൈയെടുത്തതിനുള്ള ആദരസൂചകമായാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ പേര് ഈ സസ്യത്തിന് നൽകുന്നത്” എന്നാണ് പ്രബന്ധത്തിൽ ഗവേഷകർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി എസ് അനിൽകുമാർ; പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം ജി ഗോവിന്ദ്; പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി സുരേഷ്; തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ കെ വിഷ്ണു എന്നിവർ ചേർന്നാണ് ഈ ചെടി കണ്ടെത്തിയത്.
കനൽവഴികളിലൂടെ നടന്ന കേരളത്തിന്റെ സമരയൗവനമായ ആ നേതാവിന്റെ പേര് വെള്ളയിൽ ക്രീം നിറം കലർന്ന ഇതളുകളും പൂവിനകത്ത് മഞ്ഞ പൊട്ടുമുള്ള അതിമനോഹരമായ കുഞ്ഞൻ ചെടിയായി അനശ്വരമായി നിലനിൽക്കും. മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കായി പോരാടിയ നേതാവിന്റെ പേര് മണ്ണിലെ ഒരു തുടിപ്പായി എന്നും അനശ്വരമായി നിലനിൽക്കും.
വിവരങ്ങള്‍: https://luca.co.in/impatiens-achudanandanii/

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

