സ്‌കൂട്ടറും സ്വര്‍ണവും പണവും കവര്‍ന്നകേസിലെ കൂട്ടുപ്രതിയും പിടിയില്‍

കുന്നന്താനം പാമല വടശ്ശേരില്‍ വീട്ടില്‍ ശശിധര പെരുമാളിന്റെ മകന്‍ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കല്‍ പുത്തന്‍പുരയില്‍ വീട്ടുമുറ്റത്ത് നിന്നും സ്‌കൂട്ടറും, വീട്ടിനുള്ളില്‍ക്കടന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയും പിടിയിലായി.

കഴിഞ്ഞമാസം 13 ന് രാത്രി എട്ടിനും, പിറ്റേന്ന് 06.45 നുമിടയിലുമാണ് മോഷണം നടത്തിയത്. വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ച 28000 രൂപയും, 112000 വിലവരുന്ന 20.50 ഗ്രാം സ്വര്‍ണഭരണങ്ങളും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം മണമ്പൂര്‍ പെരുംകുളം മല വിളപൊയ്ക മിഷന്‍ കോളനിയില്‍ എം വി പി ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് യാസീനെ (22)യാണ് വെള്ളിയാഴ്ച രാത്രി 11 ന് കീഴ്വായ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ആറ്റിങ്ങല്‍ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടില്‍ രവീന്ദ്രന്റെ മകന്‍ കണ്ണപ്പന്‍ എന്നുവിളിക്കുന്ന രതീഷി(35)നെ നേരത്തെ പിടികൂടിയിരുന്നു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ്, സുഹൃത്തും കൂട്ടുപ്രതിയുമായ യാസീനെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

തിരുവനന്തപുരം കടയ്ക്കാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാള്‍. ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് കീഴ്വായ്പ്പൂര്‍ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. രണ്ടാം പ്രതിയുടെ വിരലടയാളം എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇനിയും ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചുവരികയാണ്. കൂടാതെ, കവര്‍ന്ന സ്വര്‍ണം, പണം എന്നിവ കണ്ടെടുക്കേണ്ടതുമുണ്ട്. കടയ്ക്കാവൂര്‍ സ്റ്റേഷനിലെ മോഷണക്കേസിനുപുറമേ, അവിടുത്തെ ഒരു കഞ്ചാവ് കേസിലും പ്രതിയാണ് യാസീന്‍. കീഴ്വായ്പ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ ആദര്‍ശ്, സുരേന്ദ്രന്‍, എ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഓ അന്‍സിം, സി പി ഓമാരായ രതീഷ്, വിഷ്ണു, വരുണ്‍, ഇര്‍ഷാദ് എന്നിവരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here