മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ സെപ്റ്റംബർ നാല് മുതൽ

ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേയ്ക്ക് എത്തും.
ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സെപ്തംബർ 4, 7, 11, 14 തീയതികളിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിളാണ് മേഖലാ യോഗങ്ങൾ നടക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരുടെ യോഗവും ചേരും. മേഖലാ അവലോകന യോഗങ്ങളുടെ ഭാ​ഗമായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരി​ഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30 ന് മുമ്പ് തയ്യാറാക്കും. മുന്ന് ഘട്ടങ്ങളിലാണ് അവലോകനം നടത്തുക.

അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ പുരോഗതി,ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും,കേന്ദ്രാവിഷ്കൃത പദ്ധതികൾ,
ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ,ദേശീയ പാത വികസനം, മലയോര തീരദേശ ഹൈവേ, ദേശീയ ജലപാത, ബൈപാസ്, റിംഗ് റോഡുകൾ, മേൽപാലങ്ങൾ എന്നിങ്ങനെ സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും വിവിധ പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പുരോഗതി ,ജില്ലയിലെ പൊതു സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, സർക്കാരിന്റെ നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്.രണ്ടാം ഘട്ടത്തിൽ അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മുന്നായി തരംതിരിച്ചാണ് പരിഗണിക്കുക..

ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ അതാത് സെക്രട്ടറിമാർ പരിശോധിച്ച് ജില്ലാതലത്തിലും സർക്കാർ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.

സെപ്റ്റംബർ 4 മുതൽ 14 വരെയുള്ള മൂന്നാം ഘട്ടത്തിൽ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളിൽ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ യോ​ഗങ്ങളിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തരത്തിൽ കൈക്കൊള്ളുന്ന തീരുമാനം സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.

ജില്ലാ കളക്ടർമാർ ജില്ലാതലത്തിൽ കണ്ടെത്തുന്ന വിവിധ വിഷയങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാർക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകൾക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തിൽ സോഫ്റ്റ് വെയറും തയ്യാറാക്കും. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

Also Read: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here