
മൂന്നുവയസുകാരന് വിമാനത്തിൽ വച്ച് ജീവനക്കാർ കുടിക്കാൻ കൊടുത്തത് വൈൻ. കാത്തേ പസഫിക് എയർവേയ്‌സിലെ ബിസിനസ് ക്ലാസിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കാണ് ഫ്ലൈറ്റ് അറ്റൻഡന്റ് വൈറ്റ് വൈൻ നൽകിയത്. അബദ്ധത്തിൽ ആണ് സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഏപ്രിൽ 24-ന് ഹോങ്കോങ്ങിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്‌നോട്ടിലാണ് തൻ്റെ ദുരനുഭവം പങ്കുവെച്ചത്. സംഭവത്തിൽ വിശദീകരണം നൽകാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ എയർലൈൻ തയ്യാറായില്ലെന്ന് അവർ ആരോപിച്ചു.
ALSO READ: കൊച്ചിയെ മാറ്റിമറിക്കുന്ന 3716 കോടിയുടെ വൻ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
മകന് നൽകിയത് വെള്ളമാണെന്ന് ആണ് വിചാരിച്ചത്. അതിന് പുളി ഉണ്ടെന്ന് മകൻ പറഞ്ഞപ്പോഴാണ് നൽകിയത് വൈൻ ആണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ജീവനക്കാർ ക്ഷമാപണം നടത്തുകയും അത് മാറ്റി നൽകുകയും ചെയ്തു. എന്നാൽ ജീവനക്കാരുടെ പ്രതികരണത്തിൽ താൻ തൃപ്തയായിരുന്നില്ലെന്നും മകന് വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
കാത്തേ എയർവെയ്സ് ക്ഷമാപണം നടത്തിയെങ്കിലും, ഇത് എങ്ങനെ സംഭവിച്ചുവെന്നോ ഭാവിയിൽ ഇത്തരം തെറ്റുകൾ തടയാൻ എന്ത് നടപടികൾ സ്വീകരിക്കുമെന്നോ സംബന്ധിച്ച് കൃത്യമായ മറുപടി ഉണ്ടായില്ലെന്ന് യുവതി ആരോപിച്ചു. വിഷയത്തിൽ എയർലൈനിൻ്റെ ഇടപെടൽ തൻ്റെ മകനോടുള്ള കരുതലിൻ്റെ കുറവാണ് കാണിക്കുന്നതെന്നും അവർ വിമർശിച്ചു. ചെറിയ കുട്ടികളുടെ വളർച്ചയിൽ മദ്യം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറിയാമെന്നും വിദഗ്ധരുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, തെറ്റ് പറ്റിയതായി കാത്തേ പസഫിക് സമ്മതിച്ചിട്ടുണ്ട്. ടിക്കറ്റ് റീഫണ്ട്, അപ്‌ഗ്രേഡ് വൗച്ചറുകൾ, ചികിത്സാ ചെലവുകൾ എന്നിവയ്‌ക്കെല്ലാം ചേർത്ത് 75,000 രൂപയ്ക്കും 85,000 രൂപയ്ക്കും ഇടയിൽ നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും തങ്ങൾ വിഷയം വളരെ ഗൗരവമായി കാണുന്നതായും എയർലൈൻ വക്താവ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here