
സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ശേഷാദ്രിനാഥന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ നടപ്പിലാക്കിയത് മിന്നൽ വേഗത്തിൽ. സ്ഥലത്തില്ലാതിരുന്ന ഗവർണർ ഫയലിൽ ഡിജിറ്റലായി ഒപ്പ് വെച്ച് നിയമന നടപടി വേഗത്തിലാക്കി. പി. എം നിയാസിൻ്റെ പരാതിയിൽ ഹൈക്കമാൻ്റ് ഇടപെട്ടിട്ടും അതിനെയൊക്കെ അവഗണിച്ച മുഖ്യമന്ത്രി സംഘപരിവാർ താൽപര്യം സംരക്ഷിക്കുകയാണെന്ന വിമർശനം ശക്തമാവുകയാണ്. വിഷയത്തിൽ ലീഗിലും വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
എൻ ശേഷാദ്രിനാഥിനെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ തീരുമാനത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് കോൺഗ്രസിനകത്ത് നിന്നും ഉയർന്ന് വന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി എം നിയാസ് എതിർപ്പുന്നയിച്ച് പരസ്യമായി രംഗത്തെത്തി. നിയാസിൻ്റെ പരാതിയിൽ എ. ഐ.സി.സി നേതൃത്വം ഇടപെടുകയും ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുഖ്യമന്ത്രി വി.ഡി സതീശനോട് സംസാരിക്കുകയും ചെയ്തിരുന്നു. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെയും സംസ്ഥാനത്തെ നിരവധി നേതാക്കളുടെയും പിന്തുണയോടെയായിരുന്നു നിയാസിൻ്റെ നിക്കങ്ങൾ. എന്നാൽ ഈ എതിർപ്പുകളെയെല്ലാം അവഗണിച്ച് മുഖ്യമന്ത്രി തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. സ്ഥലത്തില്ലാതിരുന്ന ഗവർണ്ണർ രാജേന്ദ്രർ ആർലേക്കർ ഡിജിറ്റലായാണ് നിയമന ഫയലിൽ ഒപ്പ് വെച്ചത്.ഈ അതിവേഗ നടപടികളിലൊക്കെ ദുരൂഹത ഉണ്ടെന്നാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പി എം ശ്രീ, പി.എംഎവൈ പദ്ധതി തുടങ്ങിയവയിലൊക്കെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിൻ്റെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൻ്റെ പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിലും വിവാദം സജീവമാകുന്നത്.ഈ വിഷയങ്ങളിലൊക്കെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിലും വലിയ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ മന്ത്രി കെ. എം ഷാജി സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. പാർട്ടിയുടെ നിലപാടല്ല ഷാജി പറയുന്നത് എന്നാണ് വിമർശനം. പാർട്ടിയും മന്ത്രിമാരും രണ്ട് വഴിക്കാണെന്ന പരാതിയും ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ലീഗ് നേതൃയോഗങ്ങൾ ചേർന്നിട്ട് മാസങ്ങളായി. ഉടൻ തന്നെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് വിവാദ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

