
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും ഹൈക്കോടതി ഉത്തരവോടെ അയോഗ്യരായി.
പ്രൊഫസർ എം കെ സാനു ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയിരുന്ന എസ്എൻഡിപി സംരക്ഷണ സമിതി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എസ് എൻ ഡി പി യോഗത്തിന്റെ കണക്കുകൾ സുതാര്യമല്ല എന്നും യഥാസമയം കണക്കുകൾ ഓഡിറ്റ് ചെയ്ത് ഹാജരാക്കുന്നില്ല എന്നുമായിരുന്നു ഹർജിക്കാരുടെ പരാതി. 2013 മുതൽ തുടർച്ചയായി മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും ഓഡിറ്റ് ചെയ്ത് ഹാജരാക്കുന്നതിൽ ഡയറക്ടർ ബോർഡ് വീഴ്ചവരുത്തിയതായി കോടതി കണ്ടെത്തി. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് എസ് എൻ ഡി പി യോഗം എന്നതിനാൽ ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിക്കുന്നത് നിർബന്ധമാണ്. കണക്ക് ഹാജരാക്കാത്ത എസ് എൻ ഡി പി യോഗത്തിന്റെ നടപടി കമ്പനികൾ നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടും കോടതി പരിഗണിച്ചു.
വീഴ്ച കണ്ടെത്തിയതോടെ മുഴുവൻ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി കോടതി ഉത്തരവിടുകയായിരുന്നു. വെള്ളാപ്പള്ളി നടേശനെ കൂടാതെ പ്രസിഡൻറ് എം എൻ സോമൻ വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി എന്നിവരും മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങളും അയോഗ്യരായി. യോഗത്തിന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കാനും കോടതി നിർദ്ദേശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

