
മോദി ജനാധിപത്യത്തിന്റെ ഘാതകനാണെന്നും മോദി എന്നാൽ മർഡർർ ഓഫ് ഡെമോക്രസിയാണെന്നും എസ് എഫ് ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ. ദില്ലിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു എസ് എഫ് ഐ നേതാക്കൾ. സർക്കാരിന് ചർച്ചകൾ നടത്താനും, പരിഹാരം കാണാനും ഒരുപാട് അവസരം ഉണ്ടായിരുന്നു. പക്ഷെ അതിനു തയ്യാറായില്ല. ജൂൺ 20നു പ്രതിഷേധം നടന്നപ്പോൾ പോലും ചർച്ചയ്ക്ക് തയ്യാറാകാതെ, വിദ്യാർഥികളെ അവഗണിച്ചുവെന്നും അപ്രഖ്യാപിത ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്നും ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. 90 ഓളം പരീക്ഷകളിൽ ചോദ്യപേപ്പറുകൾ ചോർന്നു. എസ്എഫ്ഐ ആണ് ആദ്യമായി ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും എൻ ടി എ പിരിച്ചു വിടണം എന്നും എസ് എഫ് ഐ നേതാക്കൾ ആവശ്യപ്പട്ടു. പൊലീസ് വിദ്യാർഥികളെ അതിക്രൂരമായാണ് മർദ്ദിച്ചത്. യൂണിഫോം ഇല്ലാത്ത ആളുകൾ പൊലീസിൻ്റെ കൂടെ ചേർന്ന് മർദ്ദിച്ചു. സംഘപരിവാറുകാരാണ് പൊലീസ് യൂണിഫോമിൽ വിദ്യാർഥികളെ മർദ്ദിച്ചത്. സ്വതന്ത്ര കമ്മിഷൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. നാളെ രാജ്യവ്യാപകമായ് രാജ്ഭവന് – ലോക്ഭവൻ മാർച്ച് നടത്തും. ഡിവൈഎഫ്ഐ, എഐഡിഡബ്ല്യുഎ, എഐകെഎസ്,സിഐടിയു,എഐഎഡബ്ല്യുയു സംഘടനകളും മാർച്ചിൽ അണിനിരക്കുമെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു. 24 നു പഠിപ്പ് മുടക്കൽ സമരത്തിനും എസ് എഫ് ഐ ആഹ്വാനം ചെയ്തു.
സ്കൂളുകളിലും, കോളേജുകളിലും, സർവകലാശകളിലും ക്ലാസ് ബഹിഷ്കരിച്ചു സമരം ചെയ്യുമെന്നും 24 ന് രാജ്യവ്യാപകമായി രാത്രി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി 10 മണി മുതൽ രാവിലെ വരെയാണ് സമരം. രാജ്യത്തെ വിവിധ ഇടങ്ങളിൽ ജന്തർ മന്ദിറുകൾ ആകാനും 25-26 തീയതികളിൽ പൊലീസിന് റിട്ടേൺ ഗിഫ്റ്റ് നൽകാനും എസ് എഫ് ഐ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച് ദില്ലി പൊലീസിന് റിട്ടേൺ ഗിഫ്റ്റ് ആയി മെലഡി മിഠായി നൽകാനും പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് മെലഡി നൽകി പ്രതിഷേധം നടത്തുമെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

