ശ്രദ്ധ സതീഷിന്റെ ആത്മഹത്യ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും എസ്എഫ്ഐയും

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് കാരണം മാനസിക പീഡനമെന്നാരോപിച്ചാണ് എസ്എഫ്ഐയും വിദ്യാർത്ഥികളും  പ്രതിഷേധിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ഫുഡ് ടെക്നോളജി രണ്ടാംവർഷ വിദ്യാർത്ഥിയായ ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രദ്ധ സതീഷിൻ്റെ മരണകാരണം മാനസിക പീഡനംമൂലമാണെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. പൊലീസ് വലയം ഭേദിച്ച് ക്യാംപസിനുള്ളിൽ കടന്ന എസ്.എഫ്.ഐ. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടന്ന് നടന്ന പ്രതിഷേധ ധർണ്ണ
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു.

കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. എച്ച് ഒ ഡിയുടെ റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നൽകിയിരുന്നതായും സഹപാഠികൾ പറഞ്ഞു. പലരും ശ്രദ്ധ അനുഭവിച്ച മാനസിക പ്രയാസത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടും കുഴഞ്ഞുവീണതാണെന്ന് കോളജ് അധികൃതർ പലയിടത്തും പറഞ്ഞതായാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അതേസമയം  അങ്ങനെ പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്നും കോളജ് മാനേജർ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ ചർച്ചയിലും രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News