
പശ്ചിമ ബംഗാളിലെ ജാദവ്‌പൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐക്ക് മിന്നുംവിജയം. സർവകലാശാലയിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിലേക്ക്(ഐസിസി) നടന്ന തെരഞ്ഞെടുപ്പിലാണ് എസ്‌എഫ്‌ഐ മുന്നേറ്റം. ആർട്‌സ് വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയേയും(ടിഎംസിപി) എബിവിപിയേയും ബഹുദൂരം പിന്നിലാക്കി എസ്‌എഫ്‌ഐ ജയം പിടിച്ചത്.
ആർട്‌സ് വിഭാഗത്തിലെ രണ്ടു സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികളായ പെൺകുട്ടികൾ വിജയക്കൊടി പാറിച്ചു. ബിരുദ സീറ്റിൽ മത്സരിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥി സാനിയ ഘോഷിന് 850 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ ഐസ–ഡിഎസ്‌എഫ് സഖ്യത്തിന് വെറും 144 വോട്ട് മാത്രമാണ് ലഭിച്ചത്. എബിവിപിക്ക് ലഭിച്ചത് വെറും 17 വോട്ടുകളും. പിജി സീറ്റിൽ വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥി ദിഷ ഝായ്‌ക്ക് 641 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ ടിഎംസിപിക്ക് ലഭിച്ചത് വെറും 95 വോട്ടുകളാണ്. എബിവിപിക്ക് കിട്ടിയത് 18 വോട്ടുകൾ മാത്രവും. രണ്ട് സീറ്റിലും നോട്ടയേക്കാൾ കുറവ് വോട്ടാണ് എബിവിപി നേടിയത്.
സർവകലാശാലയിലെ എഞ്ചിനീയറിങ്, ശാസ്‌ത്രം വിഭാഗത്തിലും എസ്‌എഫ്‌ഐ മികച്ച പ്രകടനം കാഴ്‌ചവെച്ചു. എഞ്ചിനീയറിങ്ങിൽ ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫ്രണ്ടും(ഡിഎസ്‌എഫ്), ശാസ്‌ത്രത്തിൽ ‘വി ദ ഇന്റിപെൻഡന്റ്’ എന്ന സ്വതന്ത്ര്യ സംഘടനയും വിജയിച്ചു. ഇൗ രണ്ട് വിഭാഗങ്ങളിലും എബിവിപി, ടിഎംസിപി സംഘടനകൾക്ക് ലഭിച്ച വോട്ട് ശുഷ്കമായി.
ടിഎംസിപിയുടെ അക്രമ രാഷ്ട്രീയത്തിനും എബിവിപിയുടെ വർഗീയ രാഷ്ട്രീയത്തിനും കാമ്പസുകളിൽ ഇടമില്ലെന്ന പ്രഖ്യാപനമാണ് ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എസ്‌എഫ്‌ഐ പറഞ്ഞു. ബംഗാളിലെ മുഴുവൻ കാമ്പസുകളിലും ജനാധിപത്യപരമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നടത്തണം. ജാദവ്പൂരിലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എസ്എഫ്ഐ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതായും അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

