
പോരാട്ടങ്ങളുടെ കനല്‍വഴികള്‍ കടന്നെത്തിയ വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ് എഫ് ഐ. ജനാധിപത്യ അവകാശങ്ങള്‍ മരവിച്ചുപോയ പല ചരിത്രഘട്ടങ്ങളെ മുറിച്ചു നീന്തിയാണ് എസ് എഫ് ഐ അരനൂറ്റാണ്ടിന്‍റെ മുന്നേറ്റങ്ങളെല്ലാം യാഥാര്‍ഥ്യമാക്കിയത്. വീണ്ടുമൊരു സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ചരിത്രസ്മരണകള്‍ തന്നെയാണ് വിദ്യാര്‍ഥി പോരാളികളുടെ സമരായുധം.
കേരളത്തിലെ വിപ്ലവവിദ്യാര്‍ഥി സമൂഹം വെള്ളക്കൊടിയില്‍ നക്ഷത്രമായി ഉയര്‍ത്തിപ്പിടിക്കുന്നതെല്ലാം ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയും ചോരപ്പാടുകളാണ്. 1908-ല്‍ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയ 18 വയസ്സുകാരന്‍ ഖുദ്ദിറാം ബോസ് തൊട്ട് സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ വിദ്യാര്‍ഥി പോരാളികളില്‍ തന്നെയാണ് എസ് എഫ് ഐയുടെയും വിപ്ലവവേര്. 1936 ഓഗസ്റ്റ് 12ന് ലഖ്നൗവില്‍ മുഹമ്മദാലി ജിന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു.
സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയസാഹചര്യങ്ങള്‍ വിദ്യാര്‍ഥികളെയും വ്യത്യസ്ത രാഷ്ട്രീയചേരികളാക്കി. 1960ലെ കേരള വിദ്യാര്‍ഥി ഫെഡറേഷന്‍റെ രൂപീകരണവും ഒരു പതിറ്റാണ്ടിനു ശേഷം എസ് എഫ് ഐയുടെ രൂപീകരണവും കൊണ്ടെത്തിച്ചത് ആ ആശയപ്പോരാട്ടങ്ങളാണ്. 1970 ഡിസംബര്‍ 27ന് ചേര്‍ന്ന എസ് എഫ് ഐയുടെ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് എ കെ ജിയായിരുന്നു. എഴുപതുകളുടെ ആദ്യം തന്നെ കലാലയങ്ങളുടെ ഹൃദയം കീഴടക്കിയ എസ് എഫ് ഐ ആളിപ്പടര്‍ന്നത് അടിയന്തരാവസ്ഥയോടെയാണ്. ജനാധിപത്യവകാശങ്ങളും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വരെ ചവിട്ടിയരയ്ക്കപ്പെട്ട അര്‍ധ ഫാസിസത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിരോധത്തിന്‍റെ പടച്ചട്ടയണിഞ്ഞത് എസ് എഫ് ഐയിലൂടെയായിരുന്നു.
അടിയന്തരാവസ്ഥാനന്തരം എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യ മുഴുവൻ എസ് എഫ് ഐ പടര്‍ന്നുപന്തലിച്ചു. പൊലീസിന്‍റെ ലാത്തികൊണ്ടും കണ്ണീര്‍വാതകം കൊണ്ടും വെടിയുണ്ടകള്‍ കൊണ്ടും തളരാത്ത വിപ്ലവ വീര്യത്തിന്‍റെ അവസാനവാക്കായിരുന്നു കടന്നുവന്ന കാലങ്ങളിലെല്ലാം എസ് എഫ് ഐ. ആദ്യ രക്തസാക്ഷി ദേവപാലന്‍ മുതല്‍ അഭിമന്യുവും ധീരജും വരെ ആ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളാണ്. തീവ്രവലതുപക്ഷവും വര്‍ഗീയഫാസിസ്റ്റുകളും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ വരെ അട്ടിമറിക്കുമ്പോള്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ ഉറക്കെവിളിക്കുന്ന മുദ്രാവാക്യമാണ് ഇന്ന് എസ് എഫ് ഐ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

