
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത പരിപാടിക്കിടെ പ്രതിഷേധവുമായി എസ് എഫ് ഐ. ബംഗാളിലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് യു കെയിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചത്. ആര്‍ ജി കര്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ മമത സര്‍ക്കാരിന്റെ വീഴ്ചയെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ കെല്ലോഗ് കോളേജിലെ പരിപാടിയിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്ലക്കാർഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ബംഗാളിലെ സ്ത്രീ ശാക്തീകരണവും അതിന്റെ വിജയവും എന്ന വിഷയത്തില്‍ സംസാരിച്ച മമതയോട് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിലെ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചു. ഇരയെ കുറ്റപ്പെടുത്തുന്ന മമതയുടെ നിലപാടിനെയും വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തതെന്തെന്നും എസ് എഫ് ഐ പ്രവർത്തകർ ചോദിച്ചു.
Read Also: മഹാരാഷ്ട്ര; സർക്കാരിനെക്കുറിച്ചുള്ള നെഗറ്റീവ് വാർത്തകൾക്ക് ഉടനടി നടപടി
ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് ജനാധിപത്യ വിരുദ്ധതയാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചു. അതേസമയം പരിപാടിയെ രാഷ്ട്രീയ വേദിയായി മാറ്റരുതെന്നും ആര്‍ ജി കര്‍ കേസ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നുമായിരുന്നു മമതയുടെ പ്രതികരണം. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറാകാതെ അഭിപ്രായപ്രകടനം നടത്തിയ വിദ്യാര്‍ഥികളെ നീക്കാന്‍ ചെയ്യാന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്നും യു കെ സ്റ്റുഡൻ്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here