‘ഞാൻ ഗുജറാത്തിലല്ലേ, എന്റെ ഭക്ഷണം ഇവിടെ ലഭിക്കില്ല’, രസികൻ മറുപടിയുമായി ഷമി

ലീഗ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഐപിഎല്ലിൽ നിലവിൽ വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ഹൈദരാബാദ് മത്സരവും വാശിയേറിയതായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ പ്രകടനത്തിൽ ഗുജറാത്ത് 188 റൺസെടുത്തപ്പോൾ ബൗളിങ്ങിൽ മുഹമ്മദ് ഷമിയുടെ മികവിൽ ഹൈദരാബാദിനെ ഗുജറാത്ത് 154ൽ ഒതുക്കി.

വെറും 20 റണ്ണുകൾ മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ്‌ കളിയിൽ ഷമി വീഴ്ത്തിയത്. ഇതോടെ ഈ വർഷത്തെ ഐപിഎല്ലിൽ കൂടുതൽ വിക്കറ്റുകളെടുക്കുന്ന ബൗളറായി പർപ്പിൾ ക്യാപ്പിന് ഉടമയായും ഷമി മാറി. മാച്ചിന് ശേഷം തുടർന്ന് രവി ശാസ്ത്രിയുമായി ഷമി സംസാരിക്കുമ്പോൾ പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നത്.

മത്സരശേഷം രവി ശാസ്ത്രി, മുഹമ്മദ് ഷമി ദിവസേന ശക്തനായി വരികയാണെന്നും എന്താണ് ഭക്ഷണരീതികളെന്നും ചോദിക്കുകയുണ്ടായി. അപ്പോൾ ഷമി പറഞ്ഞ മറുപടി താൻ ഗുജറാത്തിലല്ലേ എന്നും തനിക്ക് വേണ്ട ഭക്ഷണം ഇവിടെ ലഭിക്കില്ല എന്നുമായിരുന്നു. എന്നാലും താൻ ഇവിടുത്തെ ഭക്ഷണരീതികൾ ആസ്വദിച്ചുവരികയാണെന്നും ഷമി കൂട്ടിച്ചേർത്തു.

ഷമിയുടെ മറുപടിയിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒരഭിപ്രായം. മുൻപ് പലതവണ സംഘപരിവാർ സംഘടനകളും അനുകൂലികളും ഷമിയെ ലക്ഷ്യം വെച്ചിട്ടുണ്ട്. ട്വന്റി ട്വന്റി ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയശേഷം ഷമിക്കെതിരെ രൂക്ഷമായ ആക്രമണമാണ് സംഘപരിവാർ അനുകൂല സംഘടനകൾ നടത്തിയത്. ഷമി പാകിസ്താന്റെ ഏജന്റാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. അന്ന് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി. പിന്നീട് നടന്ന ഒരു മത്സരത്തിൽ ഷമി ഗ്രൗണ്ടിലിറങ്ങുമ്പോൾ ജയ് ശ്രീറാം വിളികളുമായും ചിലർ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here