കാരവന്‍ വൃത്തിഹീനം, ചെവിയില്‍ പാറ്റ കയറി രക്തസ്രാവം ഉണ്ടായി; ഷെയ്ന്‍ ‘അമ്മയ്ക്ക്’ അയച്ച കത്ത് പുറത്ത്

നടന്‍മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ചലച്ചിത്ര സംഘടനകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഷെയ്ന്‍ അമ്മ സംഘടനയ്ക്ക് അയച്ച കത്ത് പുറത്തുവന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഷെയ്ന്‍ നിഗം പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച ഇ മെയില്‍ സന്ദേശം പുറത്ത് വന്നിരുന്നു.

ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും ഇ-മെയിലില്‍ ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു.

ഷെയ്ന്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നും അതുമൂലം നാണക്കേടും ധനനഷ്ടവും വന്നു എന്നുമായിരുന്നു നിര്‍മാതാവിന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വാദിച്ച് ‘അമ്മ’യ്ക്കു ഷെയ്ന്‍ അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സോഫിയ പോളിന്റെ സെറ്റിലെ കാരവന്‍ വൃത്തിഹീനമായിരുന്നു എന്നും ചെവിയില്‍ പാറ്റ കയറി രക്തസ്രാവം ഉണ്ടായെന്നും അമ്മയ്ക്ക് അയച്ച കത്തില്‍ ഷെയ്ന്‍ പറയുന്നു. ഷെയ്ന്‍ അമ്മയ്ക്ക് നല്‍കിയ കത്തില്‍ നിന്ന്:

ആര്‍ഡിഎക്‌സ് തിരക്കഥ വായിച്ചപ്പോള്‍ തന്നെ ‘ഷെയറിങ്’ സിനിമ താല്‍പര്യമില്ലാത്തതിനാല്‍ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഷെയ്‌നെ കണ്ടാണു കഥയെഴുതിയതെന്നും റോബര്‍ട്ടാണു മുഖ്യ കഥാപാത്രമെന്നും സംവിധായകനും നിര്‍മാതാവും ഉറപ്പു നല്‍കിയതിനാലാണ് അഭിനയിക്കാന്‍ തയാറായത്. എന്നാല്‍, ചിത്രീകരണം തുടങ്ങിയശേഷം അക്കാര്യത്തില്‍ സംശയമുണ്ടായി. ചോദിച്ചപ്പോള്‍ ചിത്രീകരിച്ച ഭാഗത്തിന്റെ എഡിറ്റ് കാണാമെന്നു സംവിധായകനാണു പറഞ്ഞത്.

കൂടുതല്‍ പണം ചോദിച്ചെന്ന ആരോപണവും തെറ്റാണ്. ആര്‍ഡിഎക്‌സ് വൈകിയപ്പോള്‍ ഞാന്‍ അഭിനയിക്കേണ്ട മറ്റൊരു ചിത്രവും നീണ്ടുപോയി. മുന്‍കൂറായി വാങ്ങിയ പണം തിരിച്ചു നല്‍കേണ്ടിവന്നു. അതിനാലാണ് ആര്‍ഡിഎക്‌സിന്റെ നിര്‍മാതാവിനോട് എന്റെ അമ്മ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. എന്നാല്‍, അവഹേളിക്കുകയാണ് ഉണ്ടായത്. എനിക്കു മൈഗ്രെയ്ന്‍ ഉണ്ടായ ദിവസം ഷൂട്ടിങ്ങിനെത്താന്‍ അല്‍പം വൈകുമെന്ന് അറിയിച്ചു. എന്നാല്‍, നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോടു ബഹുമാനമില്ലാതെ സംസാരിക്കുകയും മൈഗ്രെയ്ന്‍ ഉണ്ടെന്നു പറയുന്നതു നുണയാണെന്നും പറഞ്ഞപ്പോള്‍ അമ്മയും വൈകാരികമായി പ്രതികരിച്ചു. അതില്‍ ഖേദം അറിയിക്കുന്നു”. കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News