
കോൺഗ്രസിനെ വെട്ടിലാക്കുന്നത് തുടർന്നും നിലപാടില്‍ ഉറച്ചും ശശി തരൂര്‍. ആദ്യം രാജ്യം പിന്നെ പാര്‍ട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ചിലപ്പോള്‍ മറ്റ് പാര്‍ട്ടികളുമായും സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാര്‍ട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം. പലരും തന്നെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ താന്‍ ചെയ്തത് രാജ്യത്തിന് വേണ്ടിയുള്ള ശരിയായ കാര്യമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചത്. തന്റെ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി മാത്രമല്ല അതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നശിച്ചാൽ പിന്നെ ആര് ജീവിക്കുമെന്ന ജവഹർലാൽ നെഹ്‌റുവിന്റെ ഉദ്ധരണിയും തരൂര്‍ ഓര്‍മിപ്പിച്ചു. നേരത്തേ ഞാന്‍ എഴുതിയ പുസ്തകത്തില്‍ ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് അടിയന്തരാവസ്ഥയെ കുറിച്ചുള്ള ലേഖനത്തെ സംബന്ധിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു. അന്ന് അത് വായിക്കാത്തവരാണ് ഇന്ന് വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, താനിപ്പോള്‍ പാര്‍ലമെന്റേറിയന്‍ അല്ലേയെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സര്‍വേ സംബന്ധിച്ച് അത് നടത്തിയവരോട് ചോദിക്കണം. കൊച്ചിയിലെ പരിപാടിക്ക് പങ്കെടുക്കാത്തതിന് മറ്റു കാരണങ്ങളില്ലെന്നും ശശി തരൂർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

