കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശശിതരൂർ; ബിജെപിയ്ക്ക് വലിയ നാശനഷ്ടം നേരിടേണ്ടി വരും

ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വിഷയത്തില്‍, ധാര്‍മ്മികമായി സ്വീകാര്യമല്ലാത്ത നിലപാട് സ്വീകരിച്ചതിനാല്‍ തന്നെ ബിജെപിയ്ക്ക് വലിയ നാശനഷ്ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പെയിനിലെ വല്ലാഡോലിഡില്‍ അടുത്തിടെ സമാപിച്ച ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ശേഷം വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മനോഭാവം തികച്ചും അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരത്തിലുള്ള മാഫിയ പെരുമാറ്റം ഇന്ത്യന്‍ ജനങ്ങള്‍ ഇനി ക്ഷമിക്കില്ലെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, അവര്‍ സ്വയം വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’ തരൂര്‍ പറഞ്ഞു. ചില രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉള്ളതിനാല്‍ പ്രതിഷേധക്കാരെ ദുര്‍ബലരായി കണ്ടു. ധാര്‍മ്മികമായി രാജ്യത്തിന് സ്വീകാര്യമല്ലാത്ത ഒരു നിലപാടാണ് അവര്‍ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുള്‍പ്പെടെയുളള രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങളാണ് വിരമിക്കാനിരിക്കുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ചത്. വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ബ്രിജ് ഭൂഷൺ സിംഗിനെതിരായ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, ജൂണ്‍ 7 ന് ഗുസ്തി താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചിരുന്നു. സിംഗിനെതിരെ ദില്ലി പൊലീസ് ഏപ്രില്‍ 28 ന് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കരിയറില്‍ തങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, സിംഗ് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്നും പരാതിക്കാരില്‍ ചിലര്‍ ആരോപിച്ചു.

ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധിച്ച സമയത്ത് സര്‍ക്കാരിന്റെ സമീപനവും മൗനവും തികച്ചും അംഗീകരിക്കാനാവാത്തതാണ്. സംഭവത്തില്‍ ഏറ്റവും ഗൗരവതരമായ അന്വേഷണമെങ്കിലും ഉണ്ടാകണമെന്നും തരൂര്‍ പറഞ്ഞു.

ദില്ലിയിലെ ഗ്രൂപ്പ്-എ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അധികാരം നല്‍കുന്നതിനായി അടുത്തിടെ പാസാക്കിയ ഡല്‍ഹി ഓര്‍ഡിനന്‍സ് 2023 നെക്കുറിച്ചും തരൂര്‍ അഭിമുഖത്തില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കിരിന്റെ ഓര്‍ഡിനന്‍സ് ‘ജനാധിപത്യവിരുദ്ധമായ പ്രവൃത്തി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം കോടതി വിധിക്കെതിരെ പാര്‍ലമെന്ററി അധികാരം മുതലെടുക്കാനുളള ഒരു മാര്‍ഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് ഇനി പഠനം മുടങ്ങില്ല; നാലു കുട്ടികളുടെ കൂടി പഠനച്ചെലവ് കണ്ടെത്തി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News