
കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നുവെന്ന് ശശി തരൂർ എംപി. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാൽ യാഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖം പുതിയ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ആഗോള ശ്രദ്ധാകേന്ദ്രമാകുന്ന സമയത്താണ് ശശി തരൂർ എംപിയുടെ എക്സ് പോസ്റ്റ്.
തുറമുഖ നിർമാണ സമയത്തെ കേന്ദ്ര വിഹിതം അനുവദിക്കാതിരുന്ന ബിജെപി സർക്കാരും മാറിയ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ശശി തരൂർ എംപി വിഴിഞ്ഞത്തിന്റെ അഭൂതപൂർവമായ നേട്ടത്തെ പ്രകീർത്തിച്ച് രം ഗത്തെത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംഘർഷങ്ങളും ആഗോള ഷിപ്പിംഗ് കമ്പനികളെ ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. ഈ സാഹചര്യത്തിലാണ് വിശ്വസനീയമായ ഒരു ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്നു വരുന്നതെന്നും നിലവിൽ നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് എത്താനോ ബർത്തിംഗിനോ വേണ്ടി കാത്തുനിൽക്കുന്നതെന്നുമാണ് ശശി തരൂർ പോസ്റ്റിൽ വിശദീകരിക്കുന്നത്. ഇത് ആഗോള സമുദ്ര ചരക്ക് ഗതാഗത രംഗത്ത് വിഴിഞ്ഞത്തിന്റെ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഹോർമുസ് കടിലുടുക്കിലെ പ്രതിസന്ധി ആഗോള ഷിപ്പിംഗ് കമ്പനികളെ എന്റെ മണ്ഡലത്തിലേക്ക് എത്തിച്ചു. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമതയിൽ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം മാർച്ചിൽ രേഖപ്പെടുത്തിയത്. 61 കപ്പലുകളാണ് മാർച്ചിൽ മാത്രം കൈകാര്യം ചെയ്തത്. ഇത് തുറമുഖത്തെ സംബന്ധിച്ച് പുതിയൊരു റെക്കോർഡാണ്. പത്ത് ലക്ഷം ടിഇയു റെക്കോർഡ് വേഗത്തിൽ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിച്ചു. കപ്പലുകളുടെ തിരക്ക് കണക്കിലെടുത്ത് രണ്ടാം ഘട്ട വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരേസമയം അഞ്ച് മദർ ഷിപ്പുകളെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് വിപുലീകരണം. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ വമ്പൻ തുറമുഖങ്ങളോട് മത്സരിക്കുക മാത്രമല്ല. അവയെ മറികടന്ന് പുതിയൊരു ആഗോള നിലവാരം പുലർത്തുന്ന സമുദ്ര ഭീമനായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള തടസങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമായ അവസരങ്ങളാക്കി മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കും’-ശശി തരൂർ എക്സിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

