
ലഹരി എത്തിച്ച് നൽകുന്നത് സിനിമാ പ്രവർത്തകരെന്ന് ഷൈൻ ടോം ചാക്കോയുടെ മൊഴി. താൻ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നും മൊഴിയിൽ ഷൈൻ വെളിപ്പെടുത്തി. ഒരു വർഷം മുൻപ് ലഹരി മുക്ത ചികിത്സ തേടിയിരുന്നു . ലഹരി ഉപയോഗം വർദ്ധിച്ചപ്പോൾ വീട്ടുകാർ കൂത്താട്ടുകുളത്തെ ലഹരി വിമുക്ത എത്തിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈനിന്റെ മൊഴിയിൽ പറയുന്നു.
ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് താരത്തിന്റെ മൊഴി . കേസിൽ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ ഡി പി എസിലെ 29 , 27 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് .
തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാട്, സമാന കേസുകളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധം, ഫോണ്‍ കോളുകള്‍, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയാണ് ഷൈനിനെ കുരുക്കിയ തെളിവുകള്‍. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗിച്ചോയെന്ന് ഷൈനിനെ പരിശോധിക്കും. സ്രവം, തലമുടി, രക്തം എന്നിവ പരിശോധിക്കും. ഫോണ്‍ രേഖകള്‍ നിര്‍ണായക തെളിവായി. ഡ്രഗ് ഡീലറായ സജീറുമായുള്ള ബന്ധം തെളിവായെന്നും പൊലീസ് പറഞ്ഞു.
എൻ ഡി പി എസ് നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം മയക്കുമരുന്ന് ഉപഭോഗം കുറ്റകരമാണ്. കൂടാതെ ഒരു വര്‍ഷം വരെ (ചില മയക്കുമരുന്നുകളുടെ കാര്യത്തില്‍) അല്ലെങ്കില്‍ ആറ് മാസം (മറ്റെല്ലാ മരുന്നുകളുടെയും കാര്യത്തില്‍) തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരു കുറ്റകൃത്യം ചെയ്യാന്‍ ഒരാള്‍ മറ്റൊരാളെ പ്രേരിപ്പിക്കുകയാണെങ്കില്‍ (പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നു), സെക്ഷന്‍ 29 നിയമപ്രകാരം കുറ്റം ചുമത്തുന്നു.
ALSO READ : ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാട്സാപ്പ് കോള്‍, സന്ദേശങ്ങള്‍, യുപി ഐ ഇടപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഷൈനില്‍ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

