
ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം . താരത്തെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത് . കൂടുതൽ ചോദ്യം ചെയ്യൽ രാസപരിശോധന ഫലം ലഭിച്ച ശേഷമാകും ഉണ്ടാകുക . ഷൈൻ 22 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസ് അറിയിച്ചത് . 21 ന് ഹാജരാകാമെന്ന് ഷൈൻ അറിയിച്ചു . ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ച ശേഷമാണ് നടനെ വിട്ടയച്ചത്. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്ന് പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനേയും പ്രതി ചേർത്തിട്ടുണ്ട് .
ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് അറസ്റ് ചെയ്തിരുന്നു. എന്‍ ഡി പി എസിലെ 29 , 27 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് . തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്തത്.
എന്നാൽ ചോദ്യം ചെയ്യലിൽ ലഹരി എത്തിച്ച് നൽകുന്നത് സിനിമാ പ്രവർത്തകരെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയിരുന്നു. താൻ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നും മൊഴിയിൽ ഷൈൻ വെളിപ്പെടുത്തി. ഒരു വർഷം മുൻപ് ലഹരി മുക്ത ചികിത്സ തേടിയിരുന്നു . ലഹരി ഉപയോഗം വർദ്ധിച്ചപ്പോൾ വീട്ടുകാർ കൂത്താട്ടുകുളത്തെ ലഹരി വിമുക്ത എത്തിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈനിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. വിൻസിയുടെ പരാതി ഗൂഢാലോചനയെന്നും മൊഴി നൽകലിന്റെ ഭാഗമായി ഷൈൻ പറഞ്ഞിരുന്നു .
സാമ്പത്തിക ഇടപാട്, സമാന കേസുകളില്‍ ഉള്‍പ്പെട്ടവരുമായുള്ള ബന്ധം, ഫോണ്‍ കോളുകള്‍, മൊഴികളിലെ വൈരുധ്യം തുടങ്ങിയവയാണ് ഷൈനിനെ കുരുക്കിയ തെളിവുകള്‍. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗിച്ചോയെന്ന് ഷൈനിനെ പരിശോധിക്കും. ഫോണ്‍ രേഖകള്‍ നിര്‍ണായക തെളിവായി. ഡ്രഗ് ഡീലറായ സജീറുമായുള്ള ബന്ധം തെളിവായെന്നും പൊലീസ് പറഞ്ഞു.
ALSO READ : ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20,000 രൂപയുടെ ഇടപാട്
എൻ ഡി പി എസ് നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം മയക്കുമരുന്ന് ഉപഭോഗം കുറ്റകരമാണ്. കൂടാതെ ഒരു വര്‍ഷം വരെ (ചില മയക്കുമരുന്നുകളുടെ കാര്യത്തില്‍) അല്ലെങ്കില്‍ ആറ് മാസം (മറ്റെല്ലാ മരുന്നുകളുടെയും കാര്യത്തില്‍) തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരു കുറ്റകൃത്യം ചെയ്യാന്‍ ഒരാള്‍ മറ്റൊരാളെ പ്രേരിപ്പിക്കുകയാണെങ്കില്‍ (പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നു), സെക്ഷന്‍ 29 നിയമപ്രകാരം കുറ്റം ചുമത്തുന്നു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here