
സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ജാനകി ഏത് മതത്തിലെ പേരാണ് എന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം. എന്തുകൊണ്ടാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാത്തതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് അല്ലേ ചോദിക്കേണ്ടതെന്ന് ഷൈന്‍ ടോം ചാക്കോ ചോദിച്ചു. താന്‍ പ്രതികരിച്ചതുകൊണ്ട് ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരാന്‍ പോകുന്നില്ലെന്നും ഷൈന്‍ മറുപടി നല്‍കി. സൂത്രവാക്യം എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.
‘സെന്‍സര്‍ ബോര്‍ഡിനോടല്ലേ ചോദിക്കേണ്ടത്. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരുസംസ്‌കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇന്ത്യയിലുള്ള, ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ. ഞാന്‍ പ്രതികരിച്ചതുകൊണ്ട് അവര്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരാന്‍ പോകുന്നില്ല. ഈ പ്രശ്‌നങ്ങളും തീരില്ല. എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കില്‍ അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ’, എന്നായിരുന്നു ഷൈനിന്റെ പ്രതികരണം.
ചിത്രത്തിന്റേയും പ്രധാനകഥാപാത്രമായ ജാനകിയുടേയും പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാക്കാലുള്ള നിര്‍ദേശം. ജൂണ്‍ 27-ന് പുറത്തിറങ്ങേണ്ടിയുരന്ന ചിത്രത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. തുടര്‍ന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. നിര്‍മാതാക്കളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ബെഞ്ച് സിനിമ കണ്ടിരുന്നു. കൊച്ചിയിലെ കളര്‍ മാജിക് സ്റ്റുഡിയോയില്‍ വെച്ചാണ് ജസ്റ്റിസ് നഗരേഷ് സിനിമ കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

