
ലഹരി കേസിൽ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. യോഗത്തിന് ശേഷമാകും തുടർ തീരുമാനം കൈക്കൊള്ളുക,
കേസുമായി ബന്ധപ്പെട്ട് ഷൈനെ ഇനി എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിലായിരിക്കും തീരുമാനം എടുക്കുക. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്ന വിലയിരുത്തലിലാണ് പൊലീസ് ഇപ്പോൾ ഉള്ളത്.
അതേസമയം ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. താരത്തെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ച ശേഷമാണ് നടനെ വിട്ടയച്ചത്. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്ന് പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനേയും പ്രതി ചേർത്തിട്ടുണ്ട്.
ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോയെ ഇന്നലെ എന്‍ ഡി പി എസിലെ 29 , 27 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്തത്.
എന്നാൽ ചോദ്യം ചെയ്യലിൽ ലഹരി എത്തിച്ച് നൽകുന്നത് സിനിമാ പ്രവർത്തകരെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയിരുന്നു. താൻ ഉപയോഗിക്കുന്നത് മെത്താംഫെറ്റമിനും കഞ്ചാവുമെന്നും മൊഴിയിൽ ഷൈൻ വെളിപ്പെടുത്തി. ഒരു വർഷം മുൻപ് ലഹരി മുക്ത ചികിത്സ തേടിയിരുന്നു. ലഹരി ഉപയോഗം വർദ്ധിച്ചപ്പോൾ വീട്ടുകാർ കൂത്താട്ടുകുളത്തെ ലഹരി വിമുക്ത എത്തിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈനിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. വിൻസിയുടെ പരാതി ഗൂഢാലോചനയെന്നും മൊഴി നൽകലിന്റെ ഭാഗമായി ഷൈൻ പറഞ്ഞിരുന്നു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here