
പാലക്കാട് ശോഭാ സുരേന്ദ്രനെതിരെ പ്രശാന്ത് ശിവൻ വിഭാഗം രംഗത്ത്. സ്ഥാനാർഥിയായി പ്രചരണത്തിന് എത്തിയ ശോഭാ സുരേന്ദ്രനെ പൂർണമായും പ്രശാന്ത് ശിവൻ അവഗണിച്ചു. ജില്ലാ പ്രസിഡന്റ് ആയിട്ടും പ്രശാന്ത് ശിവനെ കാണാൻ തയാറാകാതെ ശോഭാ സുരേന്ദ്രൻ.
തിരഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിച്ചു ശോഭാ സുരേന്ദ്രൻ ചോദിച്ചു വാങ്ങിയ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ ശോഭാ സുരേന്ദ്രൻ സ്വന്തം നിലയ്ക്ക് പ്രചരണം ആരംഭിക്കുകയും ചെയ്തു. എന്നാൽനേരത്തെ തന്നെ മണ്ഡലത്തിൽ മത്സരിക്കാൻ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നീക്കം നടത്തിയിരുന്നു. മാസങ്ങളായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുകയാണ്.
ഇത് അട്ടിമറിച്ചാണ് ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തത്. പ്രതിഷേധ സൂചകമായി പ്രശാന്ത് ശിവൻ പ്രചരണത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നു. ജില്ലാ പ്രസിഡന്റ് ആയിട്ട് പോലും പ്രശാന്തിനെ കാണാൻ ശോഭയും തയാറായിട്ടില്ല. സ്വന്തം പ്രചരണത്തിന് തുടക്കം കുറിച്ച് പാലക്കാട് മേഴ്സി കോളേജിന് സമീപത്ത് ബിജെപിയുടെ ചുമരെഴുത്ത് ശോഭ ഉദ്ഘാടനം ചെയ്തു. ശോഭയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പരസ്യമാക്കി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഈ പരിപാടിയിൽ പങ്കെടുക്കാൻ തയാറായില്ല.
രാവിലെ ശോഭ സുരേന്ദ്രൻ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന BJP ജില്ല അധ്യക്ഷൻ്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ചുമരെഴുത്തിനായി ശോഭയും മുതിർന്ന നേതാക്കളും എത്തിയിട്ടും പ്രശാന്ത് വന്നില്ല. പിണങ്ങി നിന്ന പ്രശാന്തിനെ പിന്നീട് നേതാക്കൾ ഫോണിൽ വിളിച്ചു. പിന്നീട് ആർ. എസ്. എസ് നേതാക്കൾ ബന്ധപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പറഞ്ഞ പ്രശാന്ത് ഉടൻ സ്ഥലത്ത് നിന്നും മടങ്ങി. പാലക്കാടിനു പകരം നെന്മാറ പ്രശാന്തന് നൽകി പ്രശ്നം പരിഹരിക്കാൻ നേതാക്കൾ ശ്രമം നടത്തി. പക്ഷെ ബി.ഡി.ജെ.എസ് സീറ്റ് വിട്ടുനൽകിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ആലത്തൂർ സീറ്റ് വേണ്ടെന്ന നിലപാടിലാണ് പ്രശാന്ത് ശിവൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

