
അമ്മ അഡ്ഹോക് കമ്മറ്റിയുടെ പ്രവർത്തനം തടയാൻ കാരണമായ ശ്വേത മേനോൻ്റെ ഹർജിയിൽ കക്ഷി ചേരുന്നതിനായി അൻസിബ അപേക്ഷ നൽകും. എറണാകുളം മുൻസിഫ് കോടതിയിലാണ് അപേക്ഷ നൽകുക. കോടതിയുടെ മുൻതീരുമാനം പുനപരിശോധിക്കണം എന്നാണ് ആവശ്യം. ഇതിനിടെ കോടതി ഉത്തരവിൻ്റെ പിൻബലത്തിൽ പഴയ എക്സിക്യൂട്ടീവ് കമ്മറ്റി പുനരജീവിപ്പിക്കാൻ ശ്വേത മേനോൻ നീക്കം തുടങ്ങി.
ശ്വേതയുടെ ഹർജി പരിഗണിച്ച എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് അൻസിബ കോടതിയെ സമീപിക്കുന്നത്. പ്രത്യേകം ഹർജി സമർപ്പിക്കാതെ ശ്വേതയുടെ ഹർജിയിൽ അൻസിബ കക്ഷി ചേരും. തൻ്റെ ഭാഗം കൂടി കേൾക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
ഇതിനിടെ മുൻസിഫ് കോടതി ഉത്തരവിൻ്റെ പിൻബലത്തിൽ രാജിവെച്ച എക്സിക്യൂട്ടീവ് കമ്മറ്റി പുനരുജ്ജീവിപ്പിക്കാൻ ഒരു വിഭാഗം നീക്കം ആരംഭിച്ചു. ശ്വേത മേനോൻ പ്രസിഡൻറായ അമ്മ ഭരണസമിതി ഉടൻ യോഗം ചേരാനാണ് തീരുമാനം. രാജിക്കാര്യം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. അതിനാൽ സാങ്കേതികമായി ശ്വേത മേനോൻ പ്രസിഡണ്ടായ എക്സിക്യൂട്ടീസ് നിലവിലുണ്ട്. രാജിക്കത്ത് ഔദ്യോഗികമായി നൽകിയ 4 പേർ ഒഴികെയുള്ളവരെ വിളിച്ചു ചേർത്ത് കമ്മറ്റി ചേരാനാണ് തീരുമാനം ജനറൽ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോൻ പക്ഷത്തിൻ്റെ നീക്കം.
രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക് കമ്മിറ്റിക്ക് ഇതുവരെ അധികാരം കൈമാറിയിട്ടില്ല. കലൂരിലെ ഓഫീസിൻറെ നിയന്ത്രണം ഇപ്പോഴും ശ്വേത മേനോൻ പക്ഷത്തിൻ്റെ കൈവശമാണ്. മുൻസിഫ് കോടതി ഉത്തരവിൻ്റെ പിൻബലത്തിലാണ് ശ്വേത മേനോൻ്റെ നീക്കങ്ങൾ എന്നതിനാലാണ് കേസിൽ കക്ഷി ചേരാൻ അൻസിബയും കൂട്ടരും നീക്കം തുടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

