സിദ്ദീഖ് കൊലപാതകം; പ്രതികള്‍ റിമാന്‍ഡില്‍

ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളും റിമാന്‍ഡില്‍. അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ പ്രതികള്‍ക്കായി പൊലീസ് നാളെ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും. ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും തുടരേണ്ട സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.

ചെന്നൈയില്‍ നിന്ന് പിടിയിലായ ഷിബിസിയെയും ഫറ്ഫാനയെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പൊലീസ് ഉന്നയിച്ചെങ്കിലും മജിസ്ട്രേറ്റ് അനുവദിച്ചില്ല. കേസിലെ കൂട്ട് പ്രതിയായ ആഷിഖിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും പാലക്കാട്ടുമാടക്കം കൂടുതല്‍ ഇടങ്ങളില്‍ ഇനിയും തെളിവെടുപ്പ് നടക്കാനുണ്ട്.

ഇതിനിടെ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണുള്‍പ്പെടെയുള്ളവ ഇനിയും കണ്ടെടുക്കാനുണ്ട്. തുടര്‍ തെളിവെടുപ്പിനായി ഷിബിലിയേയും, ഫര്‍ഹാനയേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലടക്കം പ്രതികളെ എത്തിച്ചാണ് തെളിവ് ശേഖരിക്കുക.

അതേസമയം തിരുവനന്തപുരം ജില്ലയുള്‍പ്പെടെ ഏഴോളം സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കൊലപാതകത്തിലെയും, തെളിവ് നശിപ്പിക്കുന്നതിലെയും നിര്‍ണായക തെളിവുകളായ ആയുധങ്ങളും, രക്തക്കറ മായ്ക്കാന്‍ ഉപയോഗിച്ച വസ്തുക്കളും, കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച സിദ്ദീഖിന്റെ കാറുള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിരുന്നു.

സിദ്ദീഖില്‍നിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകത്തിലും, ആസുത്രണത്തലുമുള്‍പ്പെട്ട മൂന്ന് പ്രതികളെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്, പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here