സിദ്ദിഖിന്‍റെ മരണകാരണം നെഞ്ചിലേറ്റ പരുക്ക്, മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന്റെ (58)മരണകാരണം നെഞ്ചിലേറ്റ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരത്തിലാകെ മൽപ്പിടിത്തതിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കഴിഞ്ഞ 18നാണ് സിദ്ദീഖിനെ കാണാതായത്. 22ന് സിദ്ദിഖിന്റെ മകന്‍ പൊലീസില്‍ പരാതി നൽകി. കഴിഞ്ഞ ദിവസം അട്ടപ്പാടി ചുരംവളവിൽനിന്ന് ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. സംഭവത്തിൽ സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫർഹാന (18), ഫർഹാനയുടെ സുഹൃ‍ത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരെ പിടികൂടിയിരുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ അട്ടപ്പാടി ചുരംവളവിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ്പി വ്യക്തമാക്കി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും ഹണിട്രാപ്പ് ഉണ്ടോ എന്നതിൽ വ്യക്തതയില്ലെന്നും എസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News