‘വര്‍ഗീയവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചാലും പിന്മാറില്ല, ഇനിയും ചോദ്യങ്ങള്‍ ചോദിക്കും’; കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എഴുതുന്നു

ചോദ്യം ചോദിച്ചതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച സന്ദര്‍ഭത്തെ കുറിച്ച് തുറന്നുപറയുകയാണ് കൈരളി ന്യൂസ് കാസര്‍ഗോഡ് റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍. നിലവിലെ പ്രധാനപ്പെട്ട വിഷയമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയര്‍ന്നു.

കാഞ്ഞങ്ങാട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധ സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ ഒട്ടും വ്യക്തതയില്ലാതെ ബില്ല് കീറിയെറിഞ്ഞെന്നുള്‍പ്പെടെ വ്യക്തതയില്ലാതെ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മൂന്നാമതായാണ് ഞാന്‍ ചോദ്യം ചോദിച്ചത്.

ആ സന്ദര്‍ഭത്തെ കുറിച്ച് സിജു കണ്ണന്‍ എഴുതുന്നു…

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വളരെ മോശം അനുഭവം കഴിഞ്ഞ ദിവസമാണുണ്ടായത്. ചോദ്യം ചോദിച്ചതിന് വര്‍ഗീയവാദിയെന്ന വിളി ഒരു രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടായി. കാസര്‍ഗോഡ് പ്രസ്സ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പങ്കെടുക്കുന്നു.

ആദ്യം സ്ഥാനാര്‍ത്ഥി സംസാരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. സ്വാഭാവികമായും നിലവിലെ പ്രധാനപ്പെട്ട വിഷയമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയര്‍ന്നു. കാഞ്ഞങ്ങാട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധ സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യങ്ങള്‍.

എന്നാല്‍ ഒട്ടും വ്യക്തതയില്ലാതെ ബില്ല് കീറിയെറിഞ്ഞെന്നുള്‍പ്പെടെ വ്യക്തതയില്ലാതെ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മൂന്നാമതായാണ് ഞാന്‍ ചോദ്യം ചോദിച്ചത്. നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ തുടര്‍ച്ചയായായിരുന്നു എന്റെ ചോദ്യം. പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും രാഹുല്‍ഗാന്ധിയും വ്യക്തമായ നിലപാട് പറയാത്തതെന്താണ് എന്നായിരുന്നു ചോദ്യം. ചോദ്യം ചോദിച്ചയുടന്‍ ഏത് മാധ്യമത്തില്‍ നിന്നാണെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. കൈരളി ടിവി റിപ്പോര്‍ട്ടറാണെന്ന് മറുപടി നല്‍കി. ഇതിന് ശേഷം ചോദ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി പറയുമ്പോള്‍ വ്യക്തതയോടെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

ഇതിന് പിന്നാലെയാണ് പ്രകോപിതനായ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഘടനവാദമുണ്ടാക്കുന്ന ചോദ്യമാണെന്നും വര്‍ഗീയവാദിയായ നിങ്ങളോട് സംസാരിക്കാനില്ലെന്നും പറഞ്ഞത്. വര്‍ഗീയമായ ചോദ്യമാണെന്നും ബാലിശമായ ചോദ്യമാണെന്നും മറുപടി പറയില്ലെന്നും പറഞ്ഞു.

ചോദ്യം ചോദിച്ചതിന് വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചതിലുള്ള പ്രതിഷേധം അപ്പോള്‍ തന്നെ അറിയിച്ചു. ആക്ഷേപകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല.

ഈ ചോദ്യത്തില്‍ പ്രകോപിതനാവാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അതെങ്ങനെ വര്‍ഗ്ഗീയ വിഷയമാവും. ബാലിശമായ വിഷയമാവും. വിഘടനവാദമാവും. ഇക്കാര്യെത്തിക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

പിന്നാലെ എന്‍ഐഎ ഭേദഗതി ആക്ടുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നു. കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ടെന്നും പാര്‍ലിമെന്റിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു നോക്കൂവെന്നായിരുന്നു മറുപടി. എന്നാല്‍ ഇത് തെറ്റാണെന്നും ആകെ ആറ് പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതെന്നും ഞാന്‍ സൂചിപ്പിച്ചു. ഇതില്‍ കേരളത്തില്‍ നിന്ന് സിപിഐഎമ്മിന്റെ എഎം ആരിഫ് എംപി മാത്രമാണ് ബില്ലില്‍ എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് വ്യക്തത വരുത്തി.

ഈ സമയത്തും മറുപടി വ്യക്തമായി പറയാതെ പ്രകോപിതമനായി പരിഹസിക്കുന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു.

ചോദ്യങ്ങള്‍ക്ക് മറുപടി പറയാം പറയാതിരിക്കാം… അത് ഓരോരുത്തരുടെയും അവകാശമാണ്… പക്ഷേ ചോദ്യം ചോദിക്കുന്നവരെ വര്‍ഗ്ഗീയവാദിയാക്കാനും രാജ്യദ്രോഹിയാക്കാനും അവകാശമില്ലെന്നോര്‍ക്കണം…

ഒരു കാര്യം…

ചോദ്യം ചോദിച്ചതിന്റെ പേരില്‍ എത്ര വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചാലും രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ചാലും പിന്‍മാറില്ല… ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും…

Also Read : താജ്‌മഹൽ ലക്ഷ്യമിട്ട് സംഘപരിവാർ, ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News