
സിക്കിമിലുണ്ടായ മണ്ണിടിച്ചിലില്‍ സൈനിക ക്യാംപ് തകര്‍ന്ന് മരിച്ച ലക്ഷദ്വീപ് സ്വദേശിയായ സൈനികന് ജന്മനാടിന്റെ യാത്രാമൊഴി. ആന്ത്രോത്ത് ദ്വീപ് സ്വദേശി സൈനുദ്ദീന്‍ ആണ് സിക്കിം ചാറ്റെനില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചത്. രാവിലെ ദില്ലിയില്‍ നിന്നും കരസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
ജൂണ്‍ ഒന്നിന് രാത്രി സിക്കിമിലെ ചാറ്റെനില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് സൈനിക ക്യാംപ് തകര്‍ന്നത്. അന്ന് തന്നെ മൂന്നുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും ആറുപേരെ കാണാതായിരുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീനും കാണാതായവരില്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ശനിയാഴ്ചയാണ് സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്.
Read Also: തിരുവമ്പാടി മഠത്തിൽ വരവ് ഇലത്താള പ്രമാണി ചേലക്കര സൂര്യൻ അന്തരിച്ചു
നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ നിന്നും കരസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം അഗത്തി വിമാനത്താവളത്തില്‍ എത്തിച്ചു. ലക്ഷദ്വീപ് ഭരണകൂടം ഔദ്യോഗികമായി ഏറ്റുവാങ്ങിയ മൃതദേഹം പിന്നീട് ഹെലികോപ്റ്ററില്‍ ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു. പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ട് ഭാര്യ റഫ്കാന പൊട്ടിക്കരയുമ്പോള്‍ സംഭവിച്ചതെന്തെന്നറിയാതെ മൂന്നു വയസ്സുകാരി കുഞ്ഞു മകള്‍ ഷഹ്ലിമയും അടുത്തുണ്ടായിരുന്നു.
തുടര്‍ന്ന് മൃതദേഹം സൈനുദ്ദീന്‍ ജനിച്ചു വളര്‍ന്ന സ്വന്തം വീട്ടിലേക്ക്. നൂറുണക്കിനാളുകള്‍ സൈനുദ്ദീനെ അവസാനമായി ഒരു നോക്കുകാണാന്‍ വീട്ടിലേക്ക് എത്തി. കുടുംബാംഗങ്ങളുടെ ദുഃഖം കണ്ട നാട്ടുകാരും വിതുമ്പി. വീട്ടുമുറ്റത്ത് നിന്നും സൈനിക ബഹുമതികളോടെ അന്ത്യയാത്ര. ഹംസക്കോയ ഫൈസിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനക്ക് ശേഷം രിഫാഈ പള്ളി ഖബര്‍സ്ഥാനില്‍ ആയിരുന്നു സംസ്‌കാരം. ചാറ്റല്‍മഴയുടെ അകമ്പടിയോടെ നടന്ന സംസ്‌കാര ചടങ്ങിന് സാക്ഷിയായവരുടെ മിഴികളും ഈറനണിഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

