
പണ്ട് സ്കൂൾ കഴിഞ്ഞ് വരുന്ന വഴി മാവിൽ കല്ലെറിഞ്ഞവർ ഇവിടെ ഉണ്ടാവും. അതൊക്കെ നമ്മുടെ കുട്ടിക്കാലത്തിന്റെ തന്നെ അതിമനോഹരമായ നിമിഷങ്ങൾ ആയിരുന്നു. എന്നാൽ ആ ശീലം വെച്ച് ഇങ്ങ് സിംഗപ്പൂരിൽ എത്തിയാൽ പിഴ അടയ്‌ക്കേണ്ടി വരും. വഴിയിൽ വീണു കിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും ഏകദേശം 3.75 ലക്ഷം രൂപ (5,000 സിംഗപ്പൂർ ഡോളർ) പിഴ ഒടുക്കേണ്ടി വരുമെന്ന് പറഞ്ഞാൽ ഞെട്ടുമോ ? ഞെട്ടേണ്ട, സംഭവം സത്യമാണ്. സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറലായി മാറുകയാണ്.
പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും ഗവൺമെന്റിനു സ്വന്തമാണെന്നും അനുവാദമില്ലാതെ അവ പറിക്കുന്നതോ ശേഖരിക്കുന്നതോ കുറ്റകരമാണെന്നും ഈ വീഡിയോയിലൂടെ ഇവർ പറയുന്നു. സിംഗപ്പൂരിലെ ‘നാഷണൽ പാർക്ക്സ് ബോർഡിന്റെ’ നിബന്ധനകൾ അനുസരിച്ച് പാർക്കുകളിലോ പൊതുസ്ഥലങ്ങളിലോ ഉള്ള മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കുകയോ താഴെ വീണവ ശേഖരിക്കുകയോ ചെയ്താൽ 5,000 ഡോളർ (3.5 ലക്ഷം രൂപയ്ക്ക് മുകളിൽ) വരെ പിഴ ഈടാക്കാം. ഇനി നാഷണൽ പാർക്കുകളിലോ നേച്ചർ റിസർവ് ഏരിയകളിലോ ആണ് ഈ നിയമം ലംഘിക്കുന്നതെങ്കിൽ പിഴ 50,000 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) വരെ ഉയരാം. കൂടാതെ 6 മാസം വരെ തടവുശിക്ഷയും ലഭിക്കാം.
വീഡിയോ വൈറലായതോടെ പലരുടെയും പ്രതികരണം ഇന്ത്യയുമായി സംഭവം താരതമ്യം ചെയ്താണ്. വളർത്തുമൃഗങ്ങൾ മാങ്ങ എടുത്താലോ? എന്നൊരാൾ സംശയമായി ചോദിച്ചപ്പോൾ സിംഗപ്പൂരിൽ വളർത്തുമൃഗങ്ങൾ ഉടമയുടെ ഉത്തരവാദിത്തമാണെന്നും അവ ചെയ്യുന്ന തെറ്റിന് ഉടമ പിഴയടക്കേണ്ടി വരുമെന്നുമാണ് മറുപടിയായി ലഭിച്ചത്.
നഗരത്തിന്റെ വൃത്തിയും അച്ചടക്കവും നിലനിർത്താൻ ഇത്തരം കർശനമായ നിയമങ്ങൾ അത്യാവശ്യമാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ വീണുകിടക്കുന്ന ഒരു പഴം എടുക്കുന്നതിന് ഇത്രയും വലിയ ശിക്ഷ വേണോ എന്നാണ് മറ്റൊരു കൂട്ടരുടെ സംശയം. എന്തായാലും ഇനി അവധിയ്ക്ക് ആരെങ്കിലും സിംഗപ്പൂർ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ വഴിയിൽ കിടക്കുന്ന മാമ്പഴമൊന്നും എടുക്കാതിരിക്കുന്നതാണ് ‘പോക്കറ്റിനു’ നല്ലത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

