
കുട്ടികളെ വളർത്തുന്നതിനായി തങ്ങളുടെ ജീവിതം തന്നെ സമർപ്പിക്കുന്നവരാണ് മാതാപിതാക്കൾ. അവർക്കായിട്ടാണ് മാതാപിതാക്കൾ ജീവിക്കുന്നത് തന്നെ. അമ്മ മുലയൂട്ടി വളർത്തുമ്പോൾ അച്ഛൻ അവർക്ക് സംരക്ഷണം ഒരുക്കാനാവും പാടുപെടുന്നത്. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ആവും പലപ്പോഴും അവർ അവരുടെ ഇഷ്ടങ്ങൾ പോലും മാറ്റി വയ്ക്കുന്നത്. എന്നാൽ കുട്ടികൾ വളർന്നാൽ അവരെ അതുവരെ സംരക്ഷിച്ച മാതാപിതാക്കളെ വഴിയിൽ തള്ളുന്ന കാഴ്ച ഇപ്പോൾ പതിവാണ്. അത്തരത്തിൽ ഒരു കാഴ്ചയാണ് മുംബൈയിലെ തെരുവുകളിൽ ഈയടുത്ത് കണ്ടത്.
അടുത്തിടെ, ധാരാവിക്കടുത്തുള്ള തെരുവുകളിൽ ഒരു വൃദ്ധൻ ഭക്ഷണമില്ലാതെ, കിടക്കാനൊരു കൂരപോലുമില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി കണ്ടെത്തി. തന്റെ രണ്ട് ആൺമക്കൾ വഴിയിൽ ഉപേക്ഷിച്ചതാണെന്നാണ് വൃദ്ധൻ പറഞ്ഞത്. ഒരാൾ കഴിഞ്ഞ നാല് വർഷമായി ലണ്ടനിൽ താമസിക്കുന്നുവെന്നും മറ്റൊരാൾ അഭിഭാഷകനായി ജോലി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തന്നെ പരിചരിക്കാൻ വിസമ്മതിച്ചതിനാൽ തെരുവുകളിൽ ജീവിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു എൻജിഒ ആ വൃദ്ധനെ കണ്ടെത്തുകയും സംരക്ഷണ ക്രന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അദ്ദേഹത്തിന്റെ ദുരവസ്ഥ വെളിച്ചത്തു വന്നതോടെ, വൃദ്ധനെ ഉപേക്ഷിച്ച് കടന്ന മക്കൾക്കെതിരെയാണ് സോഷ്യൽ മീഡിയ തിരിഞ്ഞത്. തന്റെ ജീവിതത്തിലെ സമ്പാദ്യം മക്കൾക്കുവേണ്ടി സമർപ്പിച്ച ആ പിതാവ് അവസാനം തെരുവിലായ കാഴ്ച്ച എല്ലാവരെയും കണ്ണീരണിയിക്കും. തങ്ങളുടെ പിതാവിനെ ഇത്തരം പെരുമാറ്റത്തിന് വിധേയരാക്കുന്നവർക്ക് അവരുടെ സ്വന്തം മക്കളുടെ കൈകളിൽ നിന്ന് അതേ വിധി തന്നെ നേരിടേണ്ടിവരുമെന്ന് പലരും അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

