
ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്കക്ക് ഗംഭീരതുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ബാറ്റിലും പന്തിലും ആധിപത്യം പുലര്‍ത്തിയ പ്രോട്ടീസ്, 107 റണ്‍സിന്റെ വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് ആണ് എടുത്തത്. അഫ്ഗാൻ്റെ മറുപടി 43.3 ഓവറിൽ 208 റൺസിൽ ഒതുങ്ങി. കറാച്ചിയില്‍ ആയിരുന്നു മത്സരം.
സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അഫ്ഗാന്റെ ആദ്യ വിക്കറ്റ് വീണിരുന്നു. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ റഹ്മത്ത് ഷാ മാത്രമാണ് ചെറുത്തുനിന്നത്. താരം 92 ബോളിൽ 90 റൺസ് നേടി. ദക്ഷിണാഫ്രിക്കന്‍ ബോളിങ് നിരയില്‍ കഗിസോ റബഡ മൂന്നും ലുംഗി എന്‍ഗിഡി, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് കൊയ്തു. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.
കന്നി ഏകദിന സെഞ്ച്വറി നേടിയ റയാന്‍ റിക്കല്‍ട്ടന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കക്ക് വലിയ തുടക്കം നല്‍കിയത്. 106 ബോളില്‍ 103 റണ്‍സാണ് അദ്ദേഹം നേടിയത്. അദ്ദേഹമാണ് കളിയിലെ താരം. ക്യാപ്റ്റന്‍ ടെംബ ബാവുമ (58), റസ്സീ വാന്‍ ഡെര്‍ ദുസ്സന്‍ (52), ഐഡന്‍ മാര്‍ക്രം (52*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, അസ്മതുള്ള ഒമര്‍സായ്, നൂര്‍ അഹമ്മദ് എന്നിവര്‍ ഒന്നുവീതം വിക്കറ്റ് വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

