
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം. മുസ്ലീം സമുദായത്തിന് മാത്രം ആനുകൂല്യങ്ങള്‍ ലഭ്യമാകണം. മലയാളിയുടെ മതേതര മൂല്യങ്ങളെ പരമപുച്ഛത്തോടെ പരിഹസിച്ചുകൊണ്ട് വര്‍ഗീയത നിറഞ്ഞുതുളുമ്പുന്ന ഈ ജല്പനം നടത്തിയിരിക്കുന്നത് മുസ്ലിം ലീഗ് നേതാവായ കെ എം ഷാജിയാണ്.
അര്‍ഹിക്കുന്ന അവജ്ഞയോടെ മലയാളി ഈ വര്‍ഗീയ പരാമര്‍ശത്തെ പുച്ഛിച്ച് തള്ളുമെങ്കിലും. മലയാളികളുടെ മതേതര മനസിലേക്ക് വര്‍ഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ബാധയേറ്റ ലീഗിന്റെ കെ എം ഷാജിയുടെ പ്രസംഗം ഒരു ഓര്‍മപ്പെടുത്തലാണ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സമയത്താണ് നാടിന്റെ വികസനം പറയാതെ ജനങ്ങൾക്കുവേണ്ടി സംസാരിക്കാതെ കെ എം ഷാജി പച്ചക്ക് വര്‍ഗീയത പറഞ്ഞിരിക്കുന്നത്.
സംഘപരിവാര്‍ അജണ്ടയെ സഹായിക്കുന്ന, ഈ വര്‍ഗീയ പരാമര്‍ശത്തിലൂടെ എന്ത് സന്ദേശം നല്‍കാനാണ് കെ എം ഷാജി ഉദ്ദേശിച്ചത്. സ്വതവേ മൃതപ്രായത്തിലായിരിക്കുകയാണ് ലീഗ്, യുവ നേതാക്കളുടെ അഴിമതിയും ഫണ്ട് വെട്ടിപ്പും കാരണം പൊതുജനത്തിന് മുന്നില്‍ തലയുയര്‍ത്താൻ സാധിക്കാത്ത അവസ്ഥയിലാണ് നിലവില്‍ ലീഗുള്ളത്.
ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധം ലീഗിന്റെ മതേതര മൂല്യത്തിന് മങ്ങലേല്‍പ്പിച്ച സാഹചര്യത്തില്‍, വര്‍ഗീയതയുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനായി ലീഗ് നേതൃത്വവും അണികളും കഷ്ടപ്പെടുന്നതിനിടയിലാണ് കെ എം ഷാജിയുടെ ലീഗിന്റെ നെഞ്ചത്തേക്കുള്ള ആണിയടിക്കല്‍.
ഒൻപതര കൊല്ലമായി അധികാരം ഇല്ലാതിരുന്നതിനാല്‍ കട്ടുമുടിക്കാൻ സാധിക്കാതെ ഇരുന്നതിന്റെ ഫ്രസ്ട്രേഷനും കെ എം ഷാജിയുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചിട്ടുണ്ടായിരുന്നു.
ചത്ത കുതിരയാണ് ലീഗെന്ന് പണ്ട് നെഹ്രു പറഞ്ഞതിന് പകരമായിരിക്കണം, ഇപ്പോള്‍ അര്‍ധപ്രാണനോടെ വര്‍ഗീയ കക്ഷികളോട് ഒട്ടിനടക്കാൻ ഓടി നടക്കുന്ന കോണ്‍ഗ്രസിനെ ഭരണത്തില്‍ നോക്കുകുത്തിയാക്കി നിര്‍ത്തുമെന്ന് കെ എം ഷാജി പറഞ്ഞത്. രണ്ട് ദിവസം മുൻപ് കുഞ്ഞാലിക്കുട്ടി പറഞ്ഞ ലീഗിന്റെ സടകുടഞ്ഞെഴുന്നേല്‍ക്കലിന്റെ ഭാഗമാണോ ഇനി കെ എം ഷാജിയുടെ ഇപ്പോഴത്തെ വര്‍ഗീയ പരാമര്‍ശം.
അങ്ങനെയെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ കരുതിയിരിക്കുക. പറയാൻ വിഷയങ്ങളില്ലാതിരിക്കുന്ന കേരളത്തിലെ വര്‍ഗീയ കോമരങ്ങള്‍ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. അവരുടെ വര്‍ഗീയ കുത്തിതിരുപ്പുകള്‍ ഇനിയും ഉണ്ടാകും. അതിനുള്ള മറുപടി നല്‍കാൻ ശേഷിയുള്ളവരാണ് ഈ നാട്ടിലെ ജനങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

