പറക്കും തളികളയിലെ മണവാളൻ മുതൽ മാര്യേജ് ബ്രോക്കർ വരെ, കലാഭവൻ ഹനീഫ് കടന്നുപോകുമ്പോൾ

ഒരാളെ ചിരിപ്പിക്കാൻ അസാമാന്യമായ കഴിവ് വേണമെന്ന തിയറി നിലനിൽക്കുന്ന ഭൂമിയിൽ, കലാഭവൻ ഹനീഫ് എന്ന പ്രതിഭയെ അസാമാന്യ നടനെന്ന് വിശേഷിപ്പിക്കാം

പ്രധാന നടന്മാരെക്കൊണ്ട് മാത്രം പൂര്ണമാകാത്ത സിനിമകളിൽ സംവിധായകർ എഴുതിച്ചേർക്കുന്ന ചില രസകരമായ കഥാപാത്രങ്ങൾ ഉണ്ടാവാറുണ്ട്. ഒരുപക്ഷെ ആ സിനിമയുടെ ആത്മാവ് തന്നെ ആ കഥാപാത്രങ്ങൾ സ്വന്തമാകാറുമുണ്ട്. അത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് വര്ഷങ്ങളായി മലയാളികളെ ചിരിപ്പിച്ച നടനാണ് കലാഭവൻ ഹനീഫ്. താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പറക്കും തളികയിലെ മണവാളനെ കുറിച്ച് പറഞ്ഞാൽ തന്നെ ഇപ്പോഴും അയാളുടെ മുഖവും ഭാവങ്ങളും ഓർത്തോർത്തു നമ്മൾ ചിരിക്കും.

ALSO READ: കമത്ത് ആൻഡ് കമ്മത്തിൽ ഞാനാണ് മമ്മൂക്കയ്ക്കും ദിലീപിനും ആ ഭാഷ പറഞ്ഞു കൊടുത്തത്; വീണ്ടും ശ്രദ്ധേയമായി കലാഭവൻ ഹനീഫിന്റെ വാക്കുകൾ

വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൊണ്ട് ഹനീഫ് പലപ്പോഴും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദൃശ്യം, ഉസ്താദ് ഹോട്ടൽ, കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ, പാണ്ടിപ്പട, പച്ചക്കുതിര, സന്ദേശം, തുടങ്ങിയ സിനിമകൾ എല്ലാം തന്നെ അതിന് ഉദാഹരണമാണ്. മണവാളൻ, സുഹൃത്ത്, കല്യാണ ബ്രോക്കർ, സെക്യൂരിറ്റി, ദുബായ്ക്കാരൻ, ചായക്കടക്കാരൻ, സ്‌കൂൾ മാഷ്, ട്രെയിൻ ടി ടി ആർ ഇങ്ങനെ നമുക്ക് ചുറ്റുമുള്ള പല മനുഷ്യരായും ഹനീഫ് വേഷമിട്ടു. അവയെല്ലാം തന്നെ നമ്മളിൽ ഒരാളെന്നപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളായിരുന്നു.

എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി ജോലി ചെയ്യുകയും അതോടൊപ്പം തന്നെ തന്റെ ഇഷ്ട പ്രവർത്തിയായ നാടകാഭിനയത്തെ നിലനിർത്തുകയും ചെയ്തു.ജീവിതത്തിന്റെ ദുരിതക്കയങ്ങളെല്ലാം നീന്തിക്കയറാൻ കഠിനമായി പ്രയത്നിച്ച ഹനീഫ് നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. കലാഭവനിൽ നിന്ന് സിനിമയിലേക്കുള്ള പാതകൾ എളുപ്പമുള്ളതാണ് എന്ന് മനസ്സിലാക്കിയ ഇദ്ദേഹം 1990 മുതൽക്കാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ALSO READ: കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

‘ചെപ്പ് കിലുക്കണ ചങ്ങാതി’യാണ് ഹനീഫിന്റെ ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം. നമ്മളിൽ ഒരാളെന്ന് തോന്നിക്കും വിധമായിരുന്നു പലപ്പോഴും ഹനീഫിന്റെ അഭിനയം അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ലഭിച്ച അഞ്ചോ പത്തോ മിനുട്ടുകൾ പോലും മലയാള സിനിമാ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് കണ്ടിരുന്നത്.

ഹനീഫിന്റെ വിടവ് മലയാള സിനിമയക്ക് തീരാ നഷ്ടം തന്നെയാണ്. പുത്തൻ സിനിമകളിൽ തകർക്കുന്ന പഴയകാല നടന്മാരുടെ ലിസ്റ്റിലേക്ക് ഹനീഫ് പതിയെ സഞ്ചരിച്ചു തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അന്ത്യം. സിനിമാ ലോകത്ത് കഥാപാത്രങ്ങളിലൂടെ അയാൾ പുനർജനിച്ചുകൊണ്ടേയിരിക്കട്ടെ ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News