‘വെസ്റ്റേണ്‍, സ്പാനിഷ്, ഗ്രാമി ഇപ്പോള്‍ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; മനോജ് ജോര്‍ജിന്റെ ലോകം വേറെ ലെവലാണ്

രതി വി.കെ

സംഗീതമെന്നാല്‍ സിനിമകളിലൂടെ മാത്രം ആസ്വാദന തലങ്ങളിലേക്ക് എത്തുന്നതല്ല. അതിന് വൈവിധ്യങ്ങളായ തലങ്ങളുണ്ട്. ഫ്രെയിമുകള്‍ക്കും കഥയുടെ ഭാവങ്ങള്‍ക്കും അനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന സിനിമാ സംഗീത ലോകത്തേക്കാള്‍ അത് വ്യാപിച്ചു കിടക്കുന്നു. അത്തരത്തില്‍ സംഗീതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ തേടി ലോകസഞ്ചാരം നടത്തുന്ന ഒരു മലയാളി സംഗീതജ്ഞനുണ്ട്. തൃശൂര്‍ സ്വദേശിയായ മനോജ് ജോര്‍ജ്.

Also Read- പക്ഷികൾക്കും രക്ഷയില്ല !; മനുഷ്യർക്കിടയിൽ മാത്രമല്ല, ഡിവോഴ്‌സുകൾ പക്ഷികൾക്കിടയിലുമുണ്ടെന്ന് കണ്ടെത്തൽ

മലയാളത്തില്‍ മനോജിന്റെ സംഗീത വൈവിധ്യങ്ങള്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ല. മലയാളത്തില്‍ സാധ്യതകളേറെയുണ്ടായിട്ടും സ്വതന്ത്ര സംഗീതത്തിന്റെ മാസ്മരിക ലോകം തേടിയുള്ള യാത്രകളാണ് മനോജിനെ കാത്തിരുന്നത്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ഖരാക്ഷങ്ങളും 2012ലെ വാദ്യാരുമാണ് മലയാളത്തില്‍ മനോജ് ജോര്‍ജ് ചെയ്ത സിനിമകള്‍. നീണ്ട പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഒരു മലയാള സിനിമ ചെയ്യുകയാണ് മനോജ് ജോര്‍ജ്. പിങ്കു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’. ആലപ്പുഴ പശ്ചാത്തലമാക്കി കഥപറയുന്ന ചിത്രത്തില്‍ വെസ്‌റ്റേണ്‍ മ്യൂസിക്കിലെ വ്യത്യസ്ത തലങ്ങളെ മലയാള തനിമ ചോരാതെ അവതരിപ്പിക്കുകയാണ് മനോജ് ജോര്‍ജ്. പുതിയ ചിത്രത്തെക്കുറിച്ചും സംഗീത യാത്രകളെക്കുറിച്ചും കൈരളി ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് മനോജ് ജോര്‍ജ്.

നീണ്ട പതിനൊന്ന് വര്‍ഷത്തിന് ശേഷം

മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ല. ഖരാക്ഷരങ്ങളില്‍ പശ്ചാത്തല സംഗീതമാണ് ഒരുക്കിയത്. അതിന് ശേഷം ചെയ്തത് വാദ്യാരായിരുന്നു. ആ ചിത്രത്തിലെ രണ്ട് പാട്ടുകള്‍ ചെയ്തു. പിന്നീട് മലയാളം ചെയ്തിട്ടില്ല. ആത്മീയ, ഉര്‍വി എന്നീ രണ്ട് കന്നഡ ചിത്രങ്ങള്‍ ചെയ്തു. അതിന് ശേഷം സംഗീത പരിപാടികളും മറ്റുമായി ലോകവ്യാപകമായി യാത്രകളിലായിരുന്നു. ഇതിനിടയിലാണ്് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലേക്കുള്ള വിളി വന്നത്. കഥ ഇഷ്ടപ്പെട്ടതോടെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചു.

‘റാണി ചിത്തിര മാര്‍ത്താണ്ഡ’

ആലപ്പുഴയിലെ ഒരു സ്ഥലത്തിന്റെ പേരാണ് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’. ഈ സ്ഥലത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. അവിടെ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് അങ്ങനെ ഒരു പേര് നല്‍കിയിരിക്കുന്നത്. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമാണിത്. ഇത് കൂടാതെ സംവിധായകന്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യവും പിന്തുണയുമുണ്ട്. അത് വളരെയധികം സന്തോഷം നല്‍കുന്നതാണ്. ചിത്രത്തിനായി ആറ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറും ആറ് ശൈലിയിലിയുള്ളതാണ്. ഇതില്‍ സ്പാനിഷ്, ജാസ് ഉള്‍പ്പെടെ വിവിധ ശൈലികള്‍ കടന്നുവരുന്നുണ്ട്. വിനായക് ശശികുമാറാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിജയ് യേജുദാസ്, കെ.എസ് ഹരിശങ്കര്‍ അടക്കം ആറ് പേര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. വളരെ സോഫ്റ്റായിട്ടുള്ള ഒരു മെലഡിയും ‘ഡപ്പാം കൂത്ത്’ തലത്തിലുള്ള പാട്ടുമുണ്ട്. വെസ്റ്റേണ്‍ മ്യൂസിക്കിനെ മലയാളത്തിന്റെ ആത്മാവ് ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് ആളുകള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഈ ആഴ്ചയോടെ വര്‍ക്കുകള്‍ പൂര്‍ത്തിയാകും.

Also Read- ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

സിനിമ ചെയ്യുക എന്നത് ചലഞ്ചാണ്, ആ ചലഞ്ച ഏറ്റെടുക്കാന്‍ തയ്യാറാണ്

തുടക്കകാലത്ത് മലയാളത്തില്‍ ചില ആല്‍ബങ്ങളും പരസ്യങ്ങളും ചെയ്തിരുന്നു. ഭക്തിഗാനങ്ങളും കംപോസ് ചെയ്തിട്ടുണ്ട്. പിന്നീട് ലൈവ് പെര്‍ഫോമന്‍സുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വതന്ത്ര സംഗീതത്തെയാണ് അധികവും ഇഷ്ടപ്പെട്ടിരുന്നത്. സംഗീതത്തിന്റെ വൈവിധ്യങ്ങള്‍ തേടി പല രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. പല മ്യൂസീഷ്യന്മാരും പ്രചോദനമായി. അങ്ങനെയാണ് വെസ്റ്റേണ്‍, സ്പാനിഷ്, ജാസ് അടക്കമുള്ള ശൈലികള്‍ സ്വായത്തമാക്കിയത്. സിനിമ ചെയ്യുക എന്നത് ചലഞ്ചാണ്. ആ ചലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറാണ്. സംഗീതജ്ഞനായതുകൊണ്ട് പല സാധ്യതകളും പരിചയമുണ്ട്. അത് പ്രയോജനപ്പെടുത്തണം.

ഗ്രാമി അവാര്‍ഡ്

മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേട്ടത്തിന്റെ ഭാഗമായി. 2015ലും കഴിഞ്ഞ വര്‍ഷവും ഇത്തവണയുമാണത്. മൂന്ന് തവണയും റിക്കി കേജിന്റെ ആല്‍ബത്തിലൂടെയാണ് പുരസ്‌കാര നേട്ടം. 2015 ല്‍ റിക്കി ഒരുക്കിയ ‘വിന്‍ഡ്‌സ് ഓഫ് സംസാര’, 2022 ലെ ഡിവൈന്‍ ടൈഡ്‌സ് എന്നീ ആല്‍ബങ്ങള്‍ക്ക് ബെസ്റ്റ് ന്യൂ ഏജ് വിഭാഗത്തിലാണ് ഗ്രാമി പുരസ്‌കാരം ലഭിച്ചത്. ഇത്തവണയും ഡിവൈന്‍ ടൈഡ്‌സിനായിരുന്നു പുരസ്‌കാരം. ബെസ്റ്റ് ഇമേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനുള്ള പുരസ്‌കാരമായിരുന്നു ഡിവൈന്‍ ടൈഡ്‌സ് സ്വന്തമാക്കിയത്. ഈ രണ്ട് ആല്‍ബങ്ങളിലും വയലിനിസ്റ്റ്, സ്ട്രിംഗ് അറേഞ്ച്‌മെന്റ്, കണ്ടക്ടര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് കൈകാര്യം ചെയ്തത്. ഇതിന് പുറമേ ഗ്ലോബല്‍ പുരസ്‌കാരവും ലഭിച്ചു. സംഗീതത്തെ തേടിയുള്ള യാത്രകള്‍ തുടരണം, ഒപ്പം സിനിമകള്‍ ചെയ്യണം.

Also Read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News