
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയയെ 152 റൺസിന് പുറത്താക്കി ഇംഗ്ലണ്ട്. ബൗളർമാർക്ക് അനുകൂലമായ പച്ചപ്പുള്ള പിച്ചും മേഘാവൃതമായ സാഹചര്യങ്ങളും കണക്കിലെടുത്തു ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ജോഷ് ടങ് അഞ്ചു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ഹീറോയായപ്പോൾ, ഓസ്ട്രേലിയക്കായി മൈക്കൽ നെസർ 35 റൺസോടെ ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് , ജേക്ക് വെതറാൾഡ് , മാർനസ് ലാബുഷെയ്ന്‍ , സ്റ്റീവ് സ്മിത്ത് എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
Also Read: മെൽബണിൽ അഭിമാനപ്പോരാട്ടത്തിനു ഇറങ്ങാൻ ഇംഗ്ലണ്ട്
ലഞ്ചിന് ശേഷം ഉസ്മാൻ ഖവാജ, അലക്‌സ് കാരി , ക്യാമറൺ ഗ്രീൻ എന്നിവരും പുറത്തായതോടെ ഓസ്ട്രേലിയയുടെ തകർച്ച സമ്പൂർണമായി . ഗസ് ആറ്റ്കിൻസണും ജോഷ് ടങ്ങും പന്തിന് മികച്ച മൂവ്‌മെന്റ് കണ്ടെത്തി ഇംഗ്ലണ്ട് ആരാധകരായ “ബാർമി ആർമി”യെ ആവേശത്തിലാക്കി. പെർത്ത്, ബ്രിസ്ബെയിൻ, അഡിലെയ്ഡ് ടെസ്റ്റുകളിലെ വിജയങ്ങളോടെ ഓസ്ട്രേലിയ ഇതിനകം തന്നെ ആഷസ് നിലനിർത്തിയിട്ടുണ്ട്. എന്നാൽ പരമ്പരയിലെ മോശം തയ്യാറെടുപ്പുകളും വിവാദങ്ങളും കാരണം വിമർശനം നേരിടുന്ന ഇംഗ്ലണ്ടിന് മെൽബണിൽ വിജയം അനിവാര്യമാണ്.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ അവസ്ഥയും പരുങ്ങലിലാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ് വിരുന്നുകാർ. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ സ്റ്റാർകിന്റെയും നെസറിന്റെയും ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയത് 41 റൺസെടുത്ത ഹാരി ബ്രൂക്കിന് മാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

