
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ബോക്‌സിംഗ് ഡേ ടെസ്റ്റിനു നാളെ ഇറങ്ങുന്ന ബെൻ സ്റ്റോക്സിനും സംഘത്തിനും ഈ പരമ്പരയിൽ ഇതുവരെ ഉള്ളത് നല്ല ഓർമ്മകൾ അല്ല. പരമ്പര തോൽവിക്ക് പിന്നാലെ നൂസയിൽ നടന്ന സംഭവങ്ങളെ ചുറ്റിയുള്ള വിവാദങ്ങളും ടീമിന്റെ സമ്മർദം വർധിപ്പിക്കുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളും നഷ്ടപ്പെട്ടതോടെ പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ബാക്കിയുള്ള മത്സരങ്ങൾ എങ്കിലും ജയിച്ചെങ്കിലേ അഭിമാനം സംരക്ഷിക്കാൻ പറ്റു. എന്നാൽ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ 90,000ലധികം കാണികൾ നിറഞ്ഞുനിൽക്കുന്ന എംസിജി യിൽ ഓസ്‌ട്രേലിയയെ നേരിടുന്നത് എളുപ്പമല്ല.
Also Read: മെൽബണിൽ ഓസ്‌ട്രേലിയയെ സ്മിത്ത് നയിക്കും
ഓസ്‌ട്രേലിയയുടെ ലക്ഷ്യം ലളിതമാണ്. പരമ്പര ഇതിനകം നിലനിർത്തിയ ഹോം ടീം, ഇംഗ്ലണ്ടിനെ പൂർണമായി തകർക്കാനുള്ള ശ്രമത്തിലാണ്. 3-0ന് മുന്നിലെത്തിയ ശേഷം വൈറ്റ്‌വാഷ് നേടാനുള്ള ശ്രമമാണ് ഇനി ഓസീസിന്. ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന നാലാം ടെസ്റ്റിൽ പിച്ച് പേസർമാർക്ക് അനുകൂലമാകുമെന്നാണ് സൂചന. പിച്ചിൽ പുല്ല് അവശേഷിപ്പിച്ചിരിക്കുന്നതും തണുത്ത കാലാവസ്ഥയും വേഗം പന്തെറിയുന്നവർക്ക് സഹായകരമാകും.
ഓസ്‌ട്രേലിയ സ്പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെയാണ് ഇറങ്ങുക. നാലുവർഷത്തിന് ശേഷം ജൈ റിച്ചാർഡ്സൺ ടീമിൽ തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിൽ ജോഫ്ര ആർച്ചറും മാർക്ക് വുഡും പരിക്കേറ്റ് പുറത്തായതോടെ ബൗളിംഗ് വിഭാഗം ദുർബലമായി. ഒല്ലി പോപ്പിന് പകരം ജേക്കബ് ബെഥൽ മൂന്നാം നമ്പറിൽ അവസരം നേടുന്നു. ഇരു ടീമുകൾക്കും വ്യത്യസ്ത ലക്ഷ്യങ്ങളുള്ള ഈ ടെസ്റ്റ്, ആഷസിന്റെ ആവേശം വീണ്ടും ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

