
മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡഗ് ബ്രേസ്‌വെൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 18 വർഷം നീണ്ട പ്രൊഫഷണൽ ക്രിക്കറ്റ് ജീവിതത്തിനാണ് ഇതോടെ വിരാമമായത്. 35 വയസ്സുള്ള ബ്രേസ്‌വെൽ ദീർഘകാലമായി തുടരുന്ന വാരിയെല്ലിലെ പരിക്കിനെ തുടർന്നാണ് ഈ തീരുമാനം എടുത്തത്.2008ഇൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബ്രേസ്‌വെൽ, അതിന് മുൻപ് ന്യൂസിലാൻഡ് അണ്ടർ-19 ടീമിനായി കളിച്ചിരുന്നു. 2011ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രവേശിച്ച അദ്ദേഹം ടെസ്റ്റ്, ഏകദിന, ടി20 ഫോർമാറ്റുകളിലൊക്കെയും രാജ്യത്തെ പ്രതിനിധീകരിച്ചു.
2011 മുതൽ 2023 വരെ ന്യൂസിലാൻഡിനായി 28 ടെസ്റ്റുകളും 21 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും ബ്രേസ്‌വെൽ കളിച്ചു. ഹോബാർട്ടിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ മൂന്നാം ടെസ്റ്റിൽ നടത്തിയ പ്ലെയർ ഓഫ് ദ മാച്ച് പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഓർമിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നായിരുന്നു. ആ മത്സരത്തിൽ ഏഴ് റൺസിന്റെ ചരിത്രവിജയം നേടാൻ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
നിലവിലെ ആഭ്യന്തര സീസൺ പരിക്കിനെ തുടർന്ന് നഷ്ടമായതും വിരമിക്കൽ തീരുമാനത്തിൽ നിർണായകമായി. സെൻട്രൽ ഡിസ്ട്രിക്ട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിനായി കളിക്കാനായത് വലിയ അഭിമാനമാണെന്നും സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി അറിയിക്കുന്നുവെന്നും ബ്രേസ്‌വെൽ പറഞ്ഞു. ക്രിക്കറ്റിനോടുള്ള സ്നേഹത്തോടെ തന്നെ ഈ യാത്ര അവസാനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

