
ചൊവ്വാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ നേരിടുന്നത് ആസ്റ്റൺ വില്ലയ്ക്ക് ഇതുവരെയുള്ള “ഏറ്റവും വലിയ വെല്ലുവിളിയാണെന്ന്” പരിശീലകൻ ഉനായ് എമറി. എന്നാൽ മാരക ഫോമിൽ നിൽക്കുന്ന വില്ലയെ നേരിടുന്നത് ആഴ്സണൽ മാനേജർ മൈക്കൽ ആർട്ടേറ്റയ്ക്കും അത്രയേറെ എളുപ്പമായിരിക്കില്ല.
തുടർച്ചയായ 11 ജയങ്ങളുമായി കുതിക്കുന്ന വില്ല, ശനിയാഴ്ച ചെൽസിക്കെതിരെ നേടിയ തിരിച്ചുവരവ് ജയത്തോട് കൂടി പൂർണ ആത്മവിശ്വാസത്തിലാണ്. ആദ്യ 60 മിനിറ്റ് കടുത്ത സമ്മർദ്ദത്തിലായിരുന്നെങ്കിലും, എമറിയുടെ തന്ത്രപരമായ മാറ്റങ്ങളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഈ സീസണിൽ ആദ്യം പിന്നിൽ നിന്ന വില്ല, ലീഗിൽ അതിൽ മൂന്നാമതാണ്. എമറി ഒരുക്കിയ മാനസിക കരുത്തും തന്ത്രശേഷിയും ചേർന്ന പാക്കേജാണ് വില്ലയെ ശക്തരാക്കുന്നത്.
എന്നാൽ എവേ മത്സരങ്ങളിൽ ആദ്യ ഗോൾ വഴങ്ങുന്ന പ്രവണത വില്ലയ്ക്ക് വെല്ലുവിളിയാകും, പ്രത്യേകിച്ച് ലീഗിലെ മികച്ച പ്രതിരോധങ്ങളിലൊന്നായ ആഴ്സണലിനെതിരെ. ഈ മത്സരം 2018-19 സീസണിൽ ആഴ്സണലിന്റെ പരിശീലകനായിരുന്ന എമറിക്ക് വ്യക്തിപരമായും പ്രധാനമാണ്. വിജയിച്ചാൽ വില്ല പോയിന്റിൽ ആഴ്സണലിനൊപ്പം ഒന്നാമതെത്തും.
അതേസമയം വര്ഷങ്ങളായി കിട്ടാക്കനിയായിരിക്കുന്ന പ്രീമിയർ ലീഗ് കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കുക എന്ന ലക്ഷ്യബോധത്തോടെ ഇറങ്ങുന്ന മൈക്കൽ ആർട്ടേറ്റയുടെ കുട്ടികൾ സ്വന്തം ഗ്രൗണ്ടിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

