
ലോകപ്രശസ്ത ഫുട്ബോൾ ക്ലബാണ് സ്പെയിനിലെ ബാഴ്സലോണ. അവരുടെ സ്വന്തം മൈതാനമാണ് കാമ്പ് നൗ. എന്നാൽ അവിടെ ഒരു ഫുട്ബോൾ മത്സരം നടന്നിട്ട് 900 ദിവസത്തിലേറെയായിരുന്നു. കാരണം സ്റ്റേഡിയം നവീകരണത്തിനായി കാമ്പ് നൗ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ, മുഖംമിനുക്കി പുതുക്കിപ്പണിത സ്റ്റേഡിയത്തിൽ കറ്റാലൻ പട വീണ്ടും വിജയഹാസം രചിച്ചിരിക്കുന്നു. അത്ലറ്റിക്കോ ബിൽബാവോയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. ഫെറാൻ ടോറസിന്‍റെ ഇരട്ടഗോളുകളാണ് മത്സരത്തിൽ ബാഴ്സയ്ക്ക് വൻ വിജയം സമ്മാനിച്ചത്. ലെവൻഡോവ്സ്കി, ലോപസ് എന്നിവർ ഓരോ ഗോൾ വീതം നേടി.
രണ്ടര വർഷം മുമ്പാണ് നവീകരണത്തിനായി കാമ്പ് നൌ സ്റ്റേഡിയം അടച്ചത്. ഇതോടെ ബാഴ്‌സലോണ തങ്ങളുടെ ഹോം മത്സരങ്ങൾ ജൊവാൻ ക്രൈഫ് സ്റ്റേഡിയത്തിലാണ് കളിച്ചിരുന്നത്. തങ്ങളുടെ തട്ടകത്തിലേക്കുള്ള ഈ തിരിച്ചുവരവ് വിജയം ആഘോഷമാക്കിയത് ആരാധകരും കളിക്കാരും ഒരുമിച്ചാണ്. 2023 മെയ് മാസത്തിലാണ് കാമ്പ് നൌ സ്റ്റേഡിയത്തിൽ ഇതിന് മുമ്പ് ബാഴ്സലോണ കളിച്ചത്.
Also Read- ക്രിസ്ത്യാനോ റൊണാൾഡോയെ അവഗണിച്ച വിവാദ പോസ്റ്റർ പിൻവലിച്ചു ഫിഫ; നീക്കം വൻ വിമർശനങ്ങളുടെ പിന്നാലെ
മത്സരത്തിന്‍റെ നാലാം മിനിട്ടിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. ഇതോടെ നവീകരിച്ച കാമ്പ് നൌ സ്റ്റേഡിയത്തിലെ ആദ്യ ഗോൾ എന്ന നേട്ടം കൈവരിക്കാനും ലെവൻഡോവ്സ്കിയ്ക്ക് സാധിച്ചു.
ഈ വിജയത്തോടെ സ്പാനിഷ് ലാലിഗ പോയിന്‍റ് ടേബിളിൽ റയൽ മാഡ്രിഡിനൊപ്പം ഒന്നാമതെത്താൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞു. ബാഴ്സയ്ക്ക് 13 മത്സരങ്ങളിൽനിന്ന് 31 പോയിന്‍റാണുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച റയലിന് 31 പോയിന്‍റുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

