
ഖത്തർ ലോകകപ്പ് ഫൈനലിൽ ജയിക്കാൻ അർജന്‍റീന അർഹരായിരുന്നുവെന്ന് ഫ്രാൻസ് സൂപ്പർതാരം കൈലിയൻ എംബാപ്പെ. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനമാണ് അർജന്‍റീന നടത്തിയത്. കളിയിൽ ജയിക്കണമെന്ന ത്വര അർജന്‍റീന പ്രകടിപ്പിച്ചിരുന്നു. ഭ്രാന്തമായ ഒരു ആവേശം അവരിൽ ഉണ്ടായിരുന്നു. ഗോൾനേട്ടത്തേക്കാൾ ഒത്തൊരുമിച്ച് കളിച്ച് ജയിക്കുന്നിനെക്കുറിച്ചായിരുന്നു അവരുടെ ശ്രമമെന്നും എംബപ്പെ പറഞ്ഞു. മോവിസ്റ്റാർ+നു വേണ്ടി അർജന്റീന ഇതിഹാസം ജോർജ് വാൽഡാനോയുമായുള്ള സംഭാഷണത്തിലാണ് എംബാപ്പെ ഇക്കാര്യം പറഞ്ഞത്.
ലോകകപ്പ് ഫൈനലിൽ മികച്ച ടീമായിരുന്ന ഒരു നിമിഷം ഞങ്ങൾക്കും ഉണ്ടായിരുന്നുവെന്ന് എംബാപ്പെ പറഞ്ഞു. പക്ഷേ മുഴുവൻ മത്സരവും നോക്കിയാൽ, അവരുടെ വിജയം അർഹമായിരുന്നു.
“ഫൈനലിൽ തോൽക്കുന്നത് ശരിക്കും സങ്കടകരമാണ്, അത് മറക്കാൻ കഴിയില്ല. 2026 ലോകകപ്പ് അടുത്തെത്തി, വീണ്ടും സങ്കടപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”- എംബാപ്പെ പറഞ്ഞു.
ഖത്തർ ലോകകപ്പ് ഫൈനലിൽ ഭൂരിഭാഗവും അർജന്റീന ആധിപത്യം പുലർത്തിയെങ്കിലും, എംബാപ്പെയുടെ തകർപ്പൻ പ്രകടനം ഫ്രാൻസിനെ ഒരു ഘട്ടത്തിൽ സമനിലയിലേക്ക് എത്തിച്ചിരുന്നു. 1966-ൽ ജെഫ് ഹർസ്റ്റിന് ശേഷം, ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി എംബാപ്പെ അതുല്യ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ എംബാപ്പെയുടെ ആ മൂന്നു ഗോളുകൾക്കും ഫ്രാൻസിനെ രക്ഷിക്കാനായില്ല.
അർജന്റീന ഇതിനകം 2026 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ടെങ്കിലും, യോഗ്യതയ്ക്കുള്ള പോരാട്ടം തുടരുകയാണ് ഫ്രാൻസ്. യൂറോപ്യൻ യോഗ്യതാ ഘട്ടത്തിൽ നിലവിൽ മികച്ച പ്രകടനവുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് ഫ്രാൻസ്. തിങ്കളാഴ്ച ഐസ്‌ലാൻഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ഫ്രാൻസിന് 2026 ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

