അയ്യേ എന്തൊരു നാണക്കേട്! മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം ഡിവിഷൻ ടീമിനോട് തോൽവി

Grimsby Town defeats Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും പ്രൌഢമായ പാരമ്പര്യം പേറുന്ന ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇരുപതോളം ലീഗ് കിരീടങ്ങളും നിരവധി എഫ്എ കപ്പ് കിരീടങ്ങളും യുവേഫ ചാംപ്യൻസ് ലീഗ് കിരീടവുമൊക്കെ അവരുടെ ഷോക്കേസിലുണ്ട്. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഏറ്റുവാങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗ് കപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. നാലാം ഡിവിഷൻ ക്ലബ്ബായ ഗ്രിംസ്ബിയോട് 2-2 സമനിലയ്ക്ക് ശേഷം നടന്ന മാരത്തൺ പെനാൽറ്റി ഷൂട്ടൗട്ടിൽ 12-11ന് തോറ്റ് യുണൈറ്റഡ് ടൂർണമെൻ്റിൽ നിന്ന് പുറത്താകുകയായിരുന്നു. നിലവിൽ ഇംഗ്ലണ്ടിലെ ലീഗ് ടു ക്ലബ്ബാണ് ഗ്രിംസ്ബി.

പ്രീമിയർ ലീഗിൽ പുതിയ സീസണിൽ ഇതുവരെ ജയമൊന്നും നേടാതെ പരുങ്ങലിലാണ് യുണൈറ്റഡ്. കഴിഞ്ഞ സീസണിൽ 15-ാം സ്ഥാനത്താണ് ചുവന്ന ചെകുത്താൻമാർ എന്ന വിളിപ്പേരുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തത്. 1974-ൽ തരംതാഴ്ത്തപ്പെട്ടതിന് ശേഷമുള്ള ക്ലബ്ബിൻ്റെ ഏറ്റവും മോശം ലീഗ് പ്രകടനമായിരുന്നു അത്.

Also Read: കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ സ്റ്റാര്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്

ഞായറാഴ്ച ഫുൾഹാമിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ ടീമിൽ നിന്ന് എട്ട് മാറ്റങ്ങൾ വരുത്തിയാണ് അമോറിം ടീമിനെ ഇറക്കിയത്. എങ്കിലും കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന പ്രമുഖ അന്താരാഷ്ട്ര താരങ്ങൾ നിറഞ്ഞ ടീമായിരുന്നു യുണൈറ്റഡിൻ്റേത്. ആർബി ലൈപ്സിഗിൽ നിന്ന് 74 മില്യൺ പൗണ്ടിന് (99 മില്യൺ ഡോളർ) ടീമിലെത്തിയ ബെഞ്ചമിൻ സെസ്കോ ആദ്യമായി യുണൈറ്റഡിനായി കളത്തിലിറങ്ങി.

1948-ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ഗ്രിംസ്ബിയുടെ മൈതാനമായ ബ്ലണ്ടൽ പാർക്കിൽ കളിക്കാനെത്തുന്നത്. സ്വന്തം ആരാധകരുടെ മുന്നിൽ ഉജ്ജ്വല പ്രകടനമാണ് ഗ്രിംസ്ബി പുറത്തെടുത്തത്. 22-ാം മിനിറ്റിൽ വെർനാമിൻ്റെ നിലംപറ്റെയുള്ള ശക്തമായ ഷോട്ട് ഒനാനയെ മറികടന്ന് വലയിലെത്തി. കാണികൾ ആനന്ദ നൃത്തമാടി. പിന്നീട് ഒരു കോർണർ തടയുന്നതിൽ ഒനാന പരാജയപ്പെട്ടപ്പോൾ ലഭിച്ച അവസരം വാറൻ ഗോളാക്കി മാറ്റി ഗ്രിംസ്ബിയുടെ ലീഡ് രണ്ടാക്കി ഉയർത്തി.

Also Read: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വോളി താരങ്ങളെ ആദരിച്ചു

രണ്ടാം പകുതിയിൽ യുണൈറ്റഡ് ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ റെഡ് ഡെവിൾസ് ആരാധകർ കാത്തിരുന്ന ഗോൾ എത്തി. ബോക്സിന് പുറത്തുനിന്ന് എംബ്യൂമോ തൊടുത്ത മനോഹരമായൊരു ഷോട്ട് വലയുടെ മൂലയിൽ പതിച്ചതോടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. അമോറിമിൻ്റെ കീഴിൽ പലപ്പോഴും താൽക്കാലിക സ്ട്രൈക്കറായി കളിക്കേണ്ടി വന്നിട്ടുള്ള ഹാരി മഗ്വയർ 89-ാം മിനിറ്റിൽ നേടിയ ഗോളിൽ യുണൈറ്റഡ് ഒപ്പമെത്തി. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, വിജയഗോൾ നേടാനുള്ള സുവർണ്ണാവസരം സെസ്കോ പാഴാക്കി. അങ്ങനെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്.

ഷൂട്ടൗട്ടിൽ 4-4 എന്ന നിലയിൽനിൽക്കെ യുണൈറ്റഡിന് വിജയിക്കാനുള്ള അവസരം മാറ്റിയൂസ് കുഞ്ഞ പാഴാക്കി. അദ്ദേഹത്തിൻ്റെ കിക്ക് ഗ്രിംസ്ബി ഗോളി ക്രിസ്റ്റി പിം തടഞ്ഞു. പിന്നീട് ഇരു ടീമുകളും ഗോൾകീപ്പർമാർ ഉൾപ്പെടെ 15 കിക്കുകൾ ഗോളാക്കി മാറ്റി. ഒടുവിൽ, എംബ്യൂമോയുടെ കിക്ക് ക്രോസ്ബാറിലിടിച്ച് പുറത്തേക്ക് പോയതോടെ ഗ്രിംസ്ബിയുടെ ചരിത്രവിജയം സാധ്യമായി. ലോകം കീഴടക്കിയ സന്തോഷത്തിൽ അവരുടെ താരങ്ങളും ആരാധകരും ആ വിജയം മതിമറന്ന് ആഘോഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News