
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് അത്ലറ്റിക്‌സ് മത്സരങ്ങളില്‍ കുതിച്ച് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ട്രാക്കില്‍ ജി വി രാജ ആധിപത്യം തുടരുകയാണ്. 400 മീറ്റര്‍ ഹഡില്‍സിൽ ഒരു മീറ്റ് റെക്കോര്‍ഡോടെ മൂന്ന് സ്വര്‍ണമാണ് ജി വി രാജ സ്വന്തമാക്കിയത്. സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ 48 പോയിന്റുമായി ഒന്നാമതാണ് സ്‌കൂള്‍.
സീനിയര്‍ വിഭാഗത്തിന്റെ മത്സരത്തിലൂടെയാണ് ജി വി രാജ സ്‌കൂള്‍ ആദ്യം കരുത്ത് അറിയിച്ചത്. പിന്നാലെ വീണത് ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം രണ്ട് സ്വര്‍ണം. ആദ്യം, 400 മീറ്റര്‍ സീനിയര്‍ വിഭാഗം മത്സരത്തില്‍ മുഹമ്മദ് മൂസ. 53.88 സെക്കൻഡിലാണ് മൂസ ഫിനിഷ് ചെയ്തത്.
Read Also: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിൽ അനന്തപുരി ബഹുദൂരം മുന്നിൽ; അത്‌ലറ്റിക്‌സില്‍ കോട്ടകെട്ടി പാലക്കാട്
പിന്നാലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ റെക്കോര്‍ഡ് മധുരത്തില്‍ അടുത്ത സ്വര്‍ണം. ശ്രീഹരി കരിക്കന്‍ 54.14 സെക്കൻഡ് സമയം കൊണ്ട് എതിരാളികളെ പിന്നിലാക്കി കുതിച്ചു. 2018-ല്‍ രോഹിത് എ സ്ഥാപിച്ച 54.25ന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഏഴാമത് എത്തിയതിലെ സങ്കടവും ശ്രീഹരി മായിച്ചു.
ജൂനിയര്‍ ഗേള്‍സിന്റെ മത്സരത്തിലാണ് ജി വി രാജ മറ്റൊരു സ്വർണം നേടിയത്. ശ്രീനന്ദ കെ വിയാണ് ആതിഥേയരുടെ തട്ടകത്തില്‍ സ്വര്‍ണം എത്തിച്ചത്. യോഗ്യതാ റൗണ്ടില്‍ മികച്ച സമയം കുറിച്ച പാലക്കാടിന്റെ ജയലക്ഷ്മിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ശ്രീനന്ദയുടെ ജയം. 400 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഹഡില്‍സില്‍ പാലക്കാടിന്റെ വിഷ്ണു ശ്രീ ഒന്നാമതെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

