
വിൻഡീസിനെതിരായ രണ്ടുമത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. 12 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഇന്ത്യ സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനോട് ടെസ്റ്റ് പരമ്പര അടിയറവെച്ചിരുന്നു. ഇതോടെ ടെസ്റ്റിലെ കരുത്ത് നിലനിർത്തുകയെന്ന വലിയ ചോദ്യത്തിനാണ് ഇന്ത്യയുടെ വമ്പൻ വിജയത്തോടെ മറുപടി നൽകുന്നത്. വെസ്റ്റിൻഡീസിനെ ഒരു ഇന്നിംഗ്സിനും 140 റൺസിനുമാണ് ഇന്ത്യ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ സിറാജും ബുംറയും ചേർന്നാണ് വിൻഡീസിനെ തകർത്തതെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ സിറാജിനൊപ്പം ജഡേജയും ചേർന്നാണ് കരീബിയൻ പടയെ എറിഞ്ഞിട്ടത്.
Also read; ഏകദിനത്തിലും ഗിൽ ഇനി നായകൻ; രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി
ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ അഞ്ചിന് 448 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തപ്പോൾ തന്നെ നയം വ്യക്തമായിരുന്നു. എത്രയും വേഗം മത്സരം ഫിനിഷ് ചെയ്യുക. ബോളർമാർ അവരുടെ ജോലി ഭംഗിയാക്കിയതോടെ വിൻഡീസ് മൂന്ന് ദിവസം കൊണ്ടുതന്നെ തോൽവി സമ്മതിച്ചു. രണ്ടാം ഇന്നിംഗ്സിൽ 146 റൺസ് മാത്രമാണ് വിൻഡീസിന് നേടാനായത്. 38 റൺസെടുത്ത അലിക്ക് അത്തനാസെയാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി ജഡേജ നാലും, സിറാജ് മൂന്നും വിക്കറ്റുകൾ നേടി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.
ബോളർമാർക്കൊപ്പം ബാറ്റർമാരും ഒരുപോലെ മികവ് കാട്ടിയതാണ് ഇന്ത്യയുടെ വൻ വിജയത്തിന് അടിത്തറയായത്. ഇന്ത്യയ്ക്കുവേണ്ടി കെ.എൽ രാഹുൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ എന്നിവർ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അർദ്ധസെഞ്ച്വറി നേടുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

