
ലഖ്നൗവിൽ മഴ കാരണം ഉപേക്ഷിക്കപ്പെട്ട മത്സരത്തോടെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യാ പര്യടനത്തിലെ അവസാന പോരാട്ടത്തിനായി ഇരു ടീമുകളും അഹമ്മദാബാദിലെത്തി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ടി20 മത്സരത്തോടെ ആത്യന്തികം ആവേശം നിറഞ്ഞ പരമ്പരക്ക് തിരശീല വീഴും.
നാലാം മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര ടി20 പരമ്പരകളിലെ അപരാജിത ജൈത്രയാത്ര 14ലേക്ക് നീണ്ടു. നിലവിൽ 2-1 നു ലീഡ് ചെയുന്ന ഇന്ത്യക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് പരമാവധി ചെയ്യാൻ കഴിയുന്നത് അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കുകയെന്നതാണ്.
Also Read: ധരംശാലയിൽ ഇന്ത്യയുടെ ആധിപത്യം: ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്തു, ടി20 പരമ്പരയിൽ 2–1 ലീഡ്
ഈ മത്സരം തോറ്റാൽ, 2024 ലോകകപ്പിന് ശേഷം 29 ടി20 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ 19-ാമത്തെ തോൽവിയാകും അത്. ടീമിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥിരതയില്ലാത്ത തുടക്കം ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ക്വിന്റൺ ഡി കോക്ക് തിരിച്ചെത്തിയിട്ടും ഈ പരമ്പരയിൽ പ്രശ്നങ്ങൾ തുടർന്നു; കട്ടക്കും ധരംശാലയും നടന്ന മത്സരങ്ങളിൽ ടോപ് ഓർഡർ തകർച്ചകളാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചത്.
നമ്പർ 5 സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യൻ ആരെന്ന കാര്യത്തിലും, കാഗിസോ റബാഡയുടെ പരുക്ക് ബൗളിംഗ് നിരയിൽ സൃഷ്ടിച്ച അസന്തുലിതാവസ്ഥ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിലും ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ ഉത്തരങ്ങൾ കണ്ടെത്താനായിട്ടില്ല. പര്യടനത്തിലെ അവസാന മത്സരത്തിലും പരീക്ഷണങ്ങൾ തുടരുമോ, അല്ലെങ്കിൽ നിലവിൽ ഏറ്റവും മികച്ചതെന്ന് കരുതുന്ന കോമ്പിനേഷനുമായി തന്നെ അവർ ഇറങ്ങുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Also Read: ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗില്ലിന്റെ ലഭ്യതയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ലഖ്നൗ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെ അദ്ദേഹത്തിന് കാൽവിരലിന് പരിക്കേറ്റിരുന്നു. അങ്ങനെയെങ്കിൽ ആരാധകർ കാത്തിരിക്കുന്ന സഞ്ജുവിന്റെ ഓപ്പണർ ആയുള്ള തിരിച്ചുവരവ് എന്ന സ്വപ്നം യാഥാർഥ്യം ആയേക്കും. പരുക്കേറ്റ ജസ്പ്രീത് ബുംറ തിരിച്ചെത്താനും സാധ്യത കാണുന്നുണ്ട് .
രാത്രി 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ, ഉയർന്ന സ്കോറുകൾ പ്രതീക്ഷിക്കാം. നൽകിയ അഹമ്മദാബാദ് പിച്ചിൽ ബാറ്റ്-ബോൾ പോരാട്ടം കടുത്തതായിരിക്കും. മഞ്ഞിന്റെ സാന്നിധ്യം രണ്ടാം ഇന്നിങ്സിൽ ബൗളിംഗ് ദുഷ്കരമാകുമെങ്കിലും തുടക്കത്തിൽ പേസർമാർക്ക് ചെറിയ സഹായവും പ്രതീക്ഷിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

