
ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ ടി20 ലോകകപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ഇറ്റലി, ക്യാപ്റ്റൻ ജോ ബേൺസിനെ ടീമിൽ നിന്നും ഒഴിവാക്കി. മുൻ ഓസ്ട്രേലിയൻ താരം കൂടിയായ ബേൺസ് ലോകകപ്പ് ടീമിന്റെ ഭാഗമാകില്ലെന്ന് ഇറ്റാലിയൻ ക്രിക്കറ്റ് ഫെഡറേഷൻ ആയ ഫെഡറാസിയോണെ ക്രിക്കറ്റ് ഇറ്റാലിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുപക്ഷത്തിനും ഇടയിൽ കരാർ സംബന്ധമായ ധാരണയിലേക്കെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ തീരുമാനം. ലോകകപ്പിൽ ഇറ്റലിയെ നയിക്കുക വെയ്ൻ മാഡ്സൺ ആയിരിക്കും.
36 വയസ്സുള്ള ജോ ബേൺസ്, ഇറ്റലിയുടെ ലോകകപ്പ് യോഗ്യതാ യാത്രയിൽ നിർണായക പങ്കുവഹിച്ച താരമാണ്. യൂറോപ്യൻ സബ്-റീജിയണൽ, റീജിയണൽ ക്വാളിഫയർ മത്സരങ്ങളിൽ ഇറ്റലിയെ പ്രതിനിധീകരിച്ച ബേൺസ്, യോഗ്യതാ പോരാട്ടത്തിൽ ടീമിനെ നയിക്കുകയും ചെയ്തു. ഇറ്റലിക്കായി എട്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അദ്ദേഹം, റുമേനിയക്കെതിരായ യൂറോപ്യൻ ക്വാളിഫയർ ഗ്രൂപ്പ് എ ഫൈനലിൽ പുറത്താകാതെ സെഞ്ചുറിയും നേടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി ഇറ്റലി നെതർലാൻഡ്സിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചിരുന്നു.
ടീമിന്റെ സ്ഥിരതയും ഐക്യവും തുടർച്ചയും മുൻഗണന നൽകിയാണ് ഈ തീരുമാനമെടുത്തതെന്ന് ഫെഡറേഷൻ വ്യക്തമാക്കി. മാഡ്സൺ തന്റെ മുത്തശ്ശിയിലൂടെ ഇറ്റാലിയൻ പൗരത്വം നേടിയിട്ടുള്ള ഡെർബിഷയർ കൗണ്ടി താരം ആണ്. 2023ൽ ഇറ്റലിക്കായി അരങ്ങേറ്റം നടത്തിയെങ്കിലും കഴിഞ്ഞ വർഷം കൗണ്ടി ബാധ്യതകൾ കാരണം ക്വാളിഫയർ മത്സരങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിനായിരുന്നില്ല.
ലോകകപ്പിന് മുന്നോടിയായി അയർലണ്ടിനെതിരായ പരമ്പരയിൽ മാഡ്സൺ ഇറ്റലിയെ നയിക്കും. ഫെബ്രുവരി 9ന് കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെയാണ് ഇറ്റലിയുടെ ലോകകപ്പ് തുടക്കം. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നെപാൾ എന്നിവരും ഇറ്റലിയുടെ എതിരാളികളായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

