
വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യം കണക്കിലെടുത്തും പുറംവേദന ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് ബി സി സി ഐ മെഡിക്കല്‍ ടീം ബുമ്രയോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് പകരം ആകാശ് ദീപ് കളിക്കും.
ഇംഗ്ലണ്ട് പര്യടനത്തില്‍ ബുമ്ര മൂന്ന് ടെസ്റ്റുകളില്‍ മാത്രമേ കളിക്കൂവെന്ന് പര്യടനത്തിന് മുമ്പുതന്നെ തീരുമാനിച്ചിരുന്നു. ഹെഡിംഗ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബുമ്ര കളിച്ചിരുന്നു. ഇന്ത്യ വിജയിച്ച എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹം പുറത്തിരുന്നു. തുടര്‍ന്ന് ലോര്‍ഡ്സിലും ഓള്‍ഡ് ട്രാഫോര്‍ഡിലും കളിച്ചു.
നാലാം ടെസ്റ്റില്‍ ബുമ്രയുടെ വേഗത കുറഞ്ഞിരുന്നു. 33 ഓവറില്‍ നിന്ന് അദ്ദേഹം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു ഇന്നിങ്സില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ വേള കൂടിയാണ് ഇത്. പരമ്പരയില്‍ 14 വിക്കറ്റുകളുമായി ബുമ്ര മുഹമ്മദ് സിറാജിനൊപ്പമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബോളറാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

