
സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരിയായ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമുമാണ് ഗോളുകള്‍ നേടിയത്. ബാഴ്‌സലോണയുടെ ആശ്വാസ ഗോള്‍ ഫെര്‍മിന്‍ ലോപസ് നേടി.
എംബാപ്പെ വകയായിരുന്നു ആദ്യ പ്രഹരം. 22ാം മിനുട്ടില്‍ ബെല്ലിങ്ഹാമിന്റെ അസിസ്റ്റില്‍ ബോക്‌സിന്റെ മധ്യഭാഗത്തു നിന്നുള്ള വലങ്കാലന്‍ ഷോട്ടിലൂടെ എംബാപ്പെ ബാഴ്‌സയുടെ വലകുലുക്കി. അധികം വൈകാതെ ബാഴ്‌സയുടെ സമനില ഗോളെത്തി. 38ാം മിനുട്ടില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ അസിസ്റ്റില്‍ വലങ്കാലന്‍ ഷോട്ടിലൂടെ ഫെര്‍മിന്‍ ലോപസ് ഗോളടിക്കുകയായിരുന്നു.
എന്നാല്‍, കറ്റാലന്‍മാരുടെ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും ബെല്ലിങ്ഹാമിന്റെ വിജയ ഗോളെത്തി. സെറ്റ് പീസിനൊടുവില്‍ എദെര്‍ മിലിത്താവോ തലവെച്ച ബോള്‍, ജൂഡ് ബെല്ലിങ്ഹാമിൻ്റെ ബൂട്ടുകളിലെത്തുകയും ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോളാക്കുകയുമായിരുന്നു.
രണ്ടാം പകുതിയില്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ബാഴ്‌സക്ക് മുന്നേറാനായില്ല. 11 മിനുട്ട് ആണ് ഇഞ്ചുറി ടൈം അനുവദിച്ചത്. പക്ഷേ ഗോള്‍ മാത്രം വീണില്ല. അതേസമയം, ചുവപ്പ് കാര്‍ഡ് ഉയരുകയും ചെയ്തു. കളി തീരാന്‍ ഒരു മിനുട്ട് ശേഷിക്കെ പെഡ്രിക്ക് രണ്ടാമതും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ അദ്ദേഹത്തിന് പുറത്താകേണ്ടി വരികയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

