
11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രഞ്ജി ട്രോഫി ഫൈനലിൽ കടന്ന് കർണാടക. ഉത്തരാഖണ്ഡിനെതിരായ സെമി ഫൈനലിൽ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് കർണാടക ടീം ഫൈനൽ ഉറപ്പിച്ചത്. ഫെബ്രുവരി 24-ന് നടക്കുന്ന ഫൈനലിൽ ജമ്മു കശ്മീരിനെ നേരിടും. 2014-15 സീസണിലാണ് കർണാടക അവസാനമായി രഞ്ജി ട്രോഫി നേടിയത്. കെ എൽ രാഹുൽ, കരുൺ നായർ, മായങ്ക് അഗർവാൾ, ശ്രേയസ് ഗോപാൽ എന്നിവർ മാത്രമാണ് മുൻപ് കിരീടം നേടിയ ടീമിലുണ്ടായിരുന്ന ഇപ്പോഴത്തെ താരങ്ങൾ.
ഉത്തരാഖണ്ഡിനെതിരായ രണ്ടാം ഇന്നിംഗ്‌സിൽ 323 റൺസിന് പുറത്തായ കർണാടകയ്ക്ക് ആകെ 826 റൺസിന്റെ കൂറ്റൻ ലീഡായിരുന്നു ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡിനായി സച്ചിൻ റാവത്ത് (53*), അഭയ് നേഗി (57*) എന്നിവർ പൊരുതിയെങ്കിലും കർണാടകയുടെ മുന്നേറ്റത്തിന് തടയിടാനായില്ല. ഇതോടെ തങ്ങളുടെ ഒമ്പതാം കിരീടം ലക്ഷ്യമിട്ട് കർണാടക ഫൈനലിൽ പ്രവേശിച്ചു.
തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് ജമ്മു കശ്മീർ ഫൈനലിന് ഇറങ്ങുന്നത്. സെമി ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തിയാണ് ടീം ഹുബ്ബള്ളിയിലെ കലാശപ്പോരാട്ടത്തിൽ പാഡണിയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

