
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തം ഇന്നും നമ്മുടെ കണ്മുന്നിൽ നിന്ന് മാഞ്ഞിട്ടില്ല. ഇപ്പോഴും ആ ദുരന്തത്തിന്റെ നാളുകളെ ഒരു വിങ്ങലോടെയല്ലാതെ നമുക്ക് ഓർക്കാൻ സാധിക്കില്ല.
എന്നാൽ ഇപ്പോൾ ഇങ്ങ് തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായിക മേള നടക്കുമ്പോൾ ഇതേ ചൂരൽമലയുടെ അടുത്തുള്ള വടുവഞ്ചൽ എന്ന പ്രദേശത്തു നിന്നും നിശ്ചയദാർഢ്യവും കഠിനപ്രയത്നവും കൈമുതലാക്കി അബിൻ എന്ന യുവപ്രതിഭ ട്രാക്കിലേക്ക് കുതിക്കാൻ തയ്യാറെടുക്കുകയാണ്. അതിജീവനത്തിന്റെ ചൂരൽമല ട്രാക്കിലേറി മിന്നും പ്രകടനം കാഴ്ച വയ്ക്കാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. സാധാരണ കുടുംബത്തിൽ നിന്നും ജീവിത പ്രതിസന്ധികളോട് പടവെട്ടിയാണ് അബിൻ ഇത്തവണത്തെ സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
ALSO READ: വീല്‍ ചെയറില്‍ ഇരുന്ന് അവൾ സ്വപ്നങ്ങളിലേക്ക് പന്തെറിഞ്ഞു; ‘ബോച്ചേ’യിൽ താരമായി ദിയ
വടുവഞ്ചൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അബിന് ആദ്യം ഫുട്ബോളിലായിരുന്നു താൽപ്പര്യം. എന്നാൽ അബിന്റെ കഴിവുകൾ മനസിലാക്കിയ സ്കൂളിലെ കോച്ച് റഫീഖ് അത്‌ലറ്റിക്ക്സിലേക്ക് ചുവടുറപ്പിക്കാൻ അബിന് പ്രചോദനം നൽകുകയായിരുന്നു. ശേഷം കൈ മെയ് മറന്ന കഠിന പ്രയത്നമായിരുന്നു. നിരന്തര പരിശീലനവും അധ്യാപക – രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചതോടെ 1500 മീറ്ററിൽ സബ് ജില്ല വിഭാഗത്തിൽ ഒന്നാമതും, ജില്ലയിൽ രണ്ടാം സ്ഥാനവും അഭിൻ നേടി.
ALSO READ: അനന്തപുരിക്ക് ഗംഭീര തുടക്കം: സ്കൂൾ ഒളിമ്പിക്സ് ആദ്യദിനത്തിൽ തിരുവനന്തപുരത്തിന്റെ മുന്നേറ്റം
കെട്ടിട നിർമാണ തൊഴിലാളികളായ ശശിയുടെയും റീനയുടെയും രണ്ട് മക്കളിൽ ഇളയവനായ അബിൻ നാളെ നടക്കുന്ന 1500 മീറ്റർ ജൂനിയർ ബോയ്സ് മത്സരത്തിലും പങ്കെടുക്കുകയാണ്. നാടിൻറെ അഭിമാനമായി മാറിയ ഈ കൗമാര പ്രതിഭയുടെ മിന്നും പ്രകടനത്തിനായി ഒരു ജനതയാകെ കാത്തിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

