
രണ്ട് അസിസ്റ്റുകളുമായി ലയണല്‍ മെസി നിറഞ്ഞുകളിച്ച മത്സരത്തിൽ പ്യൂർട്ടോറിക്കയെ പീസ് പീസാക്കി അർജൻ്റീന. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. അന്താരാഷ്ട്ര സൗഹൃദ മത്സരമായിരുന്നെങ്കിലും അർജൻ്റീനയുടെ ഭാഗത്തുനിന്ന് യാതൊരു മയവുമില്ലായിരുന്നു.
അലെക്‌സിസ് മാക് അലിസ്റ്റര്‍, ലൗത്താരോ മാര്‍ട്ടിനെസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഗോണ്‍സാലോ മോണ്ടിയേലിനാണ് ഒരു ഗോള്‍. മറ്റൊരു ഗോള്‍ പ്യൂര്‍ട്ടോ താരം സ്റ്റീവന്‍ എച്ചേവരിയ വകയായിരുന്നു. ആദ്യ പകുതിയില്‍ ചെറിയ ലോബ് ഉപയോഗിച്ച് മെസി മോണ്ടിയേലിന്റെ ഗോള്‍ ഉറപ്പാക്കി. പിന്നീട് 83-ാം മിനുട്ടില്‍ മാര്‍ട്ടിനെസിന്റെ രണ്ടാം ഗോളിന് മികച്ച ബാക്ക് പാസ് നൽകി.
Read Also: ഇത്തവണ ലോകകപ്പ് കളിക്കാമെന്ന മോഹം സജീവമാക്കി ഇറ്റലി; ഇസ്രയേലിനെ കശക്കിയെറിഞ്ഞു
തിങ്കളാഴ്ച ഷിക്കാഗോയില്‍ മത്സരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ കുറഞ്ഞ ടിക്കറ്റ് വില്‍പ്പന കാരണം വേദി മാറ്റുകയായിരുന്നു. വെള്ളിയാഴ്ച മിയാമിയില്‍ നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ മെസ്സി പങ്കെടുത്തിരുന്നില്ല. വെനസ്വേലയെ 1-0 ന് പരാജയപ്പെടുത്തിയ മത്സരമായിരുന്നു അത്.
അതേസമയം, ഏഷ്യയിലെ സൗഹൃദ മത്സരത്തില്‍ ജപ്പാനോട് ബ്രസീല്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ബ്രസീല്‍. എന്നാല്‍, രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ ജപ്പാന്‍ തിരിച്ചടിച്ചു. ജപ്പാനോട് ഇതാദ്യമായാണ് ബ്രസീല്‍ പരാജയപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

